Friday, June 19, 2015

കവിത മനസ്സിലാവാത്തവരോട് / ഡി.വിനയചന്ദ്രന്‍


നിങ്ങള്‍ തനിയെ തീ കത്തിക്കുക
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പ് കാപ്പി കൊടുക്കുക
ഇള വെയില്‍ കൊള്ളുന്ന പൂച്ചയെ നോക്കി വെറുതെയിരിക്കുക
പരുന്ത് വട്ടം ചുറ്റുന്നത് നോക്കുക
ഒരു ചെടി നട്ടുനനച്ചുവളർത്തി
ആദ്യത്തെ പൂ വിരിയുന്നത് കാണുവാന്‍ അയല്‍ക്കാരിയെയും വിളിക്കുക
വസന്തത്തില്‍ മല കയറുക
വെളുത്ത പക്ഷത്തില്‍ മുക്കുവരോടോത്ത് കടലില്‍ പോകുക
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദര്‍ഭം എഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക
പെരുമഴയില്‍ ഒറ്റയ്ക്ക് നടന്നു പോകുക
ആശുപത്രിയില്‍ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാന്‍
ഏഴു രാവും ഏഴു പകലും നോറ്റിരിക്കുക
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ മടിയില്‍ കിടന്നു ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക
വാക്കിന്റെ മുമ്പില്‍ ബ്രഹ്മാവിനെ പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മുകനായി ഊരുചുറ്റുക
കല്ലില്‍ കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്ത പക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക
സുര്യകിരണം പിടിച്ചുവരുന്ന ഈ കുഞ്ഞുങ്ങളുടെ മുൻപിൽ മുട്ടുകുത്തുക
അവധിയെടുത്ത് സ്വപ്നം കാണുക
കണ്ണാടി നിരുപകനെ ഏല്‍പ്പിച്ച്
നദിയില്‍ നക്ഷത്രം നിറയുന്നത് നോക്കുക.

-----------------------------------------------------------------------

No comments:

Post a Comment