Wednesday, June 3, 2015

ശരൽക്കാലത്തെ മരങ്ങൾ / ഡോണ മയൂര


ഇലകളും പൂക്കളും
മഞ്ഞയെന്ന് ധ്വനിപ്പിക്കും
ഇലയേത് പൂവേതെന്ന്
അറിയിക്കാതെ ഭ്രമിപ്പിക്കും.

തൃശൂർപൂരത്തിനു
കുടമാറ്റമെന്നതു പോലെ
ചില്ലമേൽ ഇലകളിൽ
നിറങ്ങളെഴുന്നിടും.
പലനിറങ്ങളിൽ
ചുറ്റിലുമിലകളാൽ
പുഷ്പവൃഷ്ടിനടത്തി,
നഗ്നരായ് ഒടുവിൽ
നിങ്ങൾക്കു മുന്നിൽ
നിരന്നീ‍ടും.
ഭ്രാന്തരെന്നന്നേരം
വാക്കെറിയും
മൃതപ്രായരന്നന്നേരം
കണ്ണെറിയും
മൃതശൈത്യമേറ്റു
മരിച്ചുപോയിവരെന്ന്
തീറെഴുതി, നിങ്ങൾ
തീകായുവാനിരുന്നീടും!
ഹിമകമ്പളം
പുതച്ചുറങ്ങിയുമുണർന്നും,
ചില്ലയോട് ചില്ലചേർന്ന്
ഉയിരുകാഞ്ഞും,
കൊടിയശൈത്യങ്ങളെ
അതിജീവിച്ചും,
ഉയിർക്കുമന്നേരം
ശരൽക്കാലത്തെ
മരങ്ങൾ; കവികൾ,
ഋതുകളാൽ മരണമില്ലാത്തവർ!
---------------------------------------

No comments:

Post a Comment