Friday, June 26, 2015

ഒരിടത്ത് / ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്



ഒരിടത്ത്
ഒരിടവുമില്ലാതെ
രണ്ടുപേര്‍ സ്നേഹിച്ചിരുന്നു.
സമയം പോലും അവരോട് മിണ്ടിയില്ല.
അതിലൊരാള്‍ മേഘങ്ങളില്‍ നിന്നു വഴുതി
പലതവണ വീണു
മറ്റേയാളാകട്ടെ,
പൂര്‍ണചന്ദ്രനില്‍
ഒറ്റയ്ക്കായി.
ഒരിടത്ത്
ഒരന്തവുമില്ലാതെ
രണ്ടുപേര്‍ സ്നേഹിച്ചിരുന്നു.
രാപകലുകള്‍ പോലും
അവരെ കണ്ടില്ലെന്നു നടിച്ചു
ഇളംകാറ്റ് മറ്റെങ്ങോ വീശി
മഞ്ഞും കുളിരും
എത്തിപ്പിടിക്കും മുമ്പേ
പോയി മറഞ്ഞു.
എന്നിട്ടും
പണിതീരാത്ത
ആ ബസ് സ്റ്റോപ്പില്‍
ഒരിക്കലും വരാത്ത
ബസ്സും കാത്ത്
അതിലൊരിക്കലും സംഭവിക്കാത്ത
രണ്ടൊഴിഞ്ഞ സീറ്റും പ്രതീക്ഷിച്ച്
അവര്‍
ഒരിടത്ത്
ഒരിടവുമില്ലാതെ
സ്നേഹിച്ചു.
-----------------------------------------

No comments:

Post a Comment