Monday, June 29, 2015

ഓച്ചിറക്കളി / സുധീർ രാജ്


പുലയരുടെ അമ്പലത്തിലെ പൂശാരിയായിരുന്നു അപ്പൻ
നാവിനു തോന്നുന്നതെല്ലാം മന്ത്രം
തന്നിഷ്ടം കാട്ടുന്നതെല്ലാം തന്ത്രം .
ശ്രീകോവിലിന്റെ പടിയിലിരുന്നു തന്നെ മുറുക്കും
പിടിക്കാത്തത് കേട്ടാൽ കലിക്കും
പിന്നെ പൂരപ്പറമ്പത്താ സരസ്വതി .

അടിച്ചു പൂസായിട്ടു ചോദിക്കും
ഡാ ,അടിയോർക്ക് മാത്രമെങ്ങിനാടാ
ദേവി നിമിത്തം കാട്ടുന്നേ
പുല്ലരിയുമ്പഴും
കല്ലിൽ അരിവാള് കൊള്ളുമ്പോഴും
ദേവീടെ ചോരകാട്ടി ദൃഷ്ടാന്തം കാട്ടുന്നേ
അതേ ,നമുക്കേ ഉള്ളിൽ പള്ളില്ല
ചേറുപുരണ്ട കൈക്കാടാ ശുത്തം .
അപ്പന്റെ പേച്ചുകേട്ട്
അകവൂർ ചാത്തൻ പാതിമോന്തി
പോത്തിനെയൊന്നു നോക്കി .
കറുക തിന്നാനുള്ളതാ
അല്ലാതെ വിരലിനു കോണകമിടാനുള്ളതല്ല.
അകം കറുകയായാൽ
പുറം പാടമാകും .
പടിയിലിരുന്നപ്പൻ
പട്ടിണിയുടെ പതമളന്നു,
പൂതങ്ങളെയൊക്കെ പള്ളുവിളിച്ചു.
മേലോട്ട് പോയപ്പം ,
പിച്ചളമൊട്ടുകെട്ടിയ വടിവാള് വെച്ചുപൊയി.
ഓച്ചിറക്കളിയ്ക്ക് വടക്കേക്കരേ നോക്കണം
വരമ്പത്തോച്ചിറയപ്പൂപ്പനും
നിലപാട് തറേ കാളിയും നോക്കിനില്ക്കേ
ചാറ്റമഴയത്ത് പായുന്ന
വെള്ളിവാള് കാണാം.
ഞങ്ങടപ്പനാ.
---------------------------------------------

No comments:

Post a Comment