Sunday, June 21, 2015

തിരികെ വരാത്ത തുന്നലുകൾ / സുധീർ രാജ്


കുട്ടസൂചി കിട്ടിയില്ലയെന്ന
ഒറ്റക്കാരണം കൊണ്ട്
പാതിമെടഞ്ഞ കരീലാഞ്ചി കുട്ട
അപ്പനൊറ്റയേറ്.

കുപ്പേക്കിടന്ന് കുട്ട കരഞ്ഞു
എന്നെ കളയല്ലേ അപ്പാ
ഒറ്റ മുള്ള് കൊള്ളിക്കാതെ
കാവീന്ന് തന്നെയിറങ്ങി
കൂടെ വന്നതല്ലേ .
പഴേ കുട്ടസൂചി
ദാണ്ടേ വാരിയേലിരിക്കുന്ന്.
"കഴുവേറി സമ്മതിക്കത്തില്ല "
അപ്പൻ പഴേ സൂചിയും ചൂടിയും കൊണ്ട്
കുട്ട വരിഞ്ഞു വരിഞ്ഞ് കുട്ടപ്പനാക്കി .
പൂക്കിലക്കണ്ണി വരിച്ചില് കഴിഞ്ഞപ്പം
അപ്പന്റെ തലേക്കേറി നെഗളിപ്പ് തുടങ്ങി .
അപ്പൻ കാവ് കേറുമ്പം
തോർത്തും കൊണ്ട് വെളിയിലിരിക്കും .
പാടത്ത് പോകും
പറമ്പിൽ പോകും
പുഞ്ച മീനേ നോവിക്കാതെ ,
പള്ളത്തിക്കുഞ്ഞുങ്ങളെ കളിപ്പിച്ചു കളിപ്പിച്ച്
പിള്ളേർക്ക് കൊണ്ടുക്കൊടുക്കും.
അപ്പന്റെ കൂടെ കരിമ്പൂവൻ കോഴിയേയും
ചാരായോം കൊണ്ട്‌ മലനടയ്ക്കു പോയതാ .
മലനടയപ്പൂപ്പനെ കണ്ടെന്നും
കൂടിരുന്നു കുടിച്ചെന്നും
നിഴൽക്കുത്തിന്
കരീലാഞ്ചിവള്ളിയൊടിച്ചു കൊടുത്തെന്നും
പാണ്ഡവര് ചത്തില്ലെന്നും
കലിച്ചു നിന്ന മാറ്റാക്കൂട്ടം കുലം മുടിച്ചെന്നും.
എനിക്കറിയാൻ പാടില്ലെന്നും പറഞ്ഞ്
അപ്പനിങ്ങു പോന്ന്.
രാത്രീല് ,വാഴക്കച്ചി കൊണ്ടുണ്ടാക്കിയ
ചുമ്മാടിരുന്നനങ്ങും.
കഴുവേറീന്നും പറഞ്ഞ്
അപ്പനൊരൊറ്റ ഉറക്കമങ്ങ് വെച്ചു കൊടുക്കും
അപ്പനുണരും വരെ കാവീന്ന്
അനക്കം കേക്കാം
ഞങ്ങള് മിണ്ടത്തില്ല.
------------------------------------------------------
മലനട: പോരുവഴിയിലെ ദുര്യോധന ക്ഷേത്രം .
വാരി :ഓല കുത്തിമറച്ച ചുവര് .
ചുമ്മാട്:ചുമടെടുക്കുമ്പോൾ തല നോവാതിരിക്കാൻ പണ്ട് ഉപയോഗിച്ചിരുന്നത് .

No comments:

Post a Comment