Sunday, March 15, 2020

പറഞ്ഞുപറഞ്ഞു കയറുന്ന കാടുകൾ/ജയദേവ് നയനാർ

നിന്നെപ്പറ്റിപ്പറഞ്ഞ് ഒരു മഴയെ
ഏറെ നുണകളിൽ 
കുളിപ്പിക്കുമായിരുന്നതിൽപ്പിന്നെ.
മേഘത്തിൽ നിന്‍റെ മേൽവിലാസമുള്ള
വീട്ടിൽ നീയൊളിച്ചുതാമസിക്കുമായിരുന്നത്.
അതിനു മുന്നിൽ വെള്ളത്തിൽക്കൊത്തിയ
ഒരു മരമുണ്ടായിരുന്നത്.
അതിന്‍റെ കൊമ്പുകളിൽ ഒരു കൂട്ടം
പരൽമീനുകൾ കുളിച്ചുതാമസിക്കുമായിരുന്നത്.
അതിന്‍റെ കൊമ്പിൽ മഞ്ഞുകാലം
കൂടുവച്ചിരുന്നത്. 
അതിന്‍റെ ഇലകൾ തുള്ളികളായി
പൊഴിഞ്ഞുവീഴുമായിരുന്നത്.
മഴക്കാലത്ത് അതിലകളെല്ലാം
പൊഴിച്ച് തണുത്തുവിറക്കുമായിരുന്നത്.

ഓരോ നുണയ്ക്കും മഴയത്രയും
പൊട്ടിയ മഴയ്ക്കിടയിലൂടെ 
ചോർന്നൊലിക്കുമായിരുന്നു.

അവിടെ നിന്‍റെ മേൽവിലാസമുള്ള
ഉടലിൽ ഒരു മേഘം കുറെക്കാലം
ഒളിച്ചുതാമസിക്കുമായിരുന്നത്.
അവിടെ ഏറ്റവും കൂടുതൽ നനഞ്ഞ
ഒരു മഴയുണ്ടായിരുന്നത്.
മഴയുടെ കൊമ്പുകളിൽ ഒരു കൂട്ടം
കണ്ണീരുകൾ കുളിച്ചുതാമസിച്ചിരുന്നത്. 
മഴയുടെ കൊമ്പുകളിൽ നിന്ന്
മഞ്ഞുമലയിടിഞ്ഞിരുന്നത്.
മഞ്ഞുമലയിടിച്ചിലിൽ മൂടിപ്പോവുമായിരുന്ന
കണ്ണീരുകളെ മേഘത്തിലിട്ടു
വളർത്തിയിരുന്നത്.

ഓരോ നുണയിലും മേഘമത്രയും
നനഞ്ഞുപോവുമായിരുന്നു.
പെയ്യാൻ മറന്നുപോവാൻ മാത്രം
നനഞ്ഞുകുതിർന്ന്.
.

നിന്നെപ്പറ്റി ഒരു മഴയോട്
പറയമെന്നു വിചാരിച്ച്
മടുത്തതിൽപ്പിന്നെയാണ്.
ഒരു മഴയും പെയ്യാനിഷ്ടപ്പെടാത്ത
മറ്റൊരു മഴയെപ്പറ്റിപ്പറഞ്ഞ്.

പെയ്യുന്ന മഴയിലേക്കു പെയ്യിക്കുന്ന
ഒരു മഴയെപ്പറ്റിയത്രയും
വിചാരിച്ചിരിക്കെ.
പറഞ്ഞാൽക്കേൾക്കില്ല, 
മഴകൊണ്ടു നനഞ്ഞുവന്ന
മഴയാണ് തലതുവർത്താതെ 
ഭൂമിയിലേക്ക് ചോർന്നൊലിച്ച്.
തൊടിയെ കലക്കിൽക്കുളിപ്പിച്ച്.
മഴയെച്ചവിട്ടിക്കൊണ്ടുവന്ന്
ഉമ്മറമെന്ന് വിളിപ്പിച്ച്.
ഒരു മഴയും പെയ്യാനിഷ്ടപ്പെടാത്ത
മറ്റൊരു മഴയെക്കുറിച്ച്
നിന്നോടു പറയാനിരിക്കുകയായിരുന്നു.
ഒരിക്കലും പറഞ്ഞില്ല,
ഒരിക്കലും പെയ്യാതെ പോയ മഴയെക്കുറിച്ച്.
.

സങ്കടങ്ങളുടെ ചിറാപ്പുഞ്ചിയെ
ഏതു മഴയിലാണ് 
വരച്ചടയാളപ്പെടുത്തുക.
ഒരു മഴയും പെയ്യാൻ
മടിക്കുന്നിടത്ത്.
നിന്റെ ഉടലിലെത്തിയാൽ പെയ്യേണ്ടതില്ലാത്ത
മഴയെക്കുറിച്ചു പറയുകയായിരുന്നു.
പെയ്യേണ്ടതില്ലാത്ത ഒരു മഴയോ ?
വീശേണ്ടതില്ലാത്ത ഒരു കാറ്റോ ?
ഒഴുകേണ്ടതില്ലാത്ത ഒരൊഴുക്കോ ?

ഓരോ നുണയിലും മഴയത്രയും
ചോർന്നൊലിക്കുമായിരുന്നു.

അതെ. അതെ.
പെയ്യേണ്ടതില്ലാത്ത ഒരു മഴ തന്നെ.
പകരം അത്രയും നനഞ്ഞുപോയ
ഒന്നിനെ മറ്റെവിടെയും കാണാതെ.
.

ഓർമകളുടെ മഴക്കാടിനെ
ഏതു മഴയിലാണ്
വരക്കുക.
അതിലെ ഏറ്റവും നിഗൂഢമായ
അകത്തേക്കുള്ള കാട്ടുവഴി
തുറന്നുകിടപ്പുണ്ടാവില്ല.
ഇരുട്ടിന്‍റെ അടിക്കാടുകളിൽ
ഓരോ കരിയിലയും അനങ്ങുന്നത് 
അതിനുതന്നെ വേണ്ടിയായിരിക്കില്ല.
ഓരോ ഒച്ചയും ശബ്ദിക്കുന്നത്
സ്വന്തമായി ഒച്ചവയ്ക്കാനായിരിക്കില്ല.
ഓരോ മണവും വിയർക്കുന്നത്
അതിനു മണക്കാനായിരിക്കില്ല.

അത്തരമൊരു മഴയിലേക്കാണ്
പെയ്യേണ്ടതില്ലാതിരിക്കുന്നത്.
അങ്ങനെയൊരു കാടുണ്ട്.
നീയവസാനമായി ഉടലുപേക്ഷിച്ച്
ഒളിച്ചുതാമസിച്ചത്.
.

ഓരോ മഴയിലും നിനക്കൊരു
കത്തയച്ചിരുന്നു.
അതോരോന്നുമടുത്ത മഴയിൽ
മടങ്ങിവന്നിരുന്നു.
മേൽവിലാസങ്ങളിലൊന്നും
അടുത്തിടെ മഴ പെയ്തില്ലെന്ന
മടക്കത്തപ്പാൽ സ്റ്റാംപൊട്ടിക്കാതെ.

No comments:

Post a Comment