Saturday, February 7, 2015

ഇവൾക്ക് മാത്രമായ് / സുഗതകുമാരി

ഇവൾക്ക് മാത്രമായ്, കടലോളം കണ്ണീർ
കുടിച്ചവൾ, ചിങ്ങവെയിലൊളി പോലെ
ചിരിപ്പവൾ, ഉള്ളിൽ കൊടുംതീയാളിടും
ധരിത്രിയെപ്പോലെ തണുത്തിരുണ്ടവൾ .
ചവിട്ടാൻ, നിങ്ങൾക്ക് ചിലപ്പോൾ പൂജിക്കാൻ,
പരക്കെപ്പുച്ഛിക്കാൻ, പരിത്യജിക്കുവാൻ ,
തുണക്ക് കൈകോർത്ത് നടക്കാൻ, മക്കളെ
പിടക്കും നെഞ്ഞത്ത് കിടത്തിപ്പോറ്റുവാൻ
ഇവൾക്ക് മാത്രമായ് ഒരു ജന്മം, നെറ്റി-
ത്തടതിലുണ്ടിവൾക്കൊരിറ്റു കുങ്കുമം,
വിളർത്ത ചുണ്ടത്ത് നിലാച്ചിരി, ഹൃത്തിൻ
വിളക്കുമാടത്തിലൊരു കെടാത്തിരി .
ഇവൾ ദൈവത്തിനും മുകളിൽ സ്നേഹത്തെ
ഇരുത്തിപ്പൂജിപ്പോൾ, ഇവൾ കാലത്തിന്റെ
കരങ്ങളിൽ മാത്രം സമാശ്വസിക്കുവോൾ .
ഇവൾക്ക് മാത്രമായൊരു ഗാനം പാടാ-
നെനിക്ക് നിഷ്ഫലമായൊരു മോഹം, സഖീ ....!
------------------------------------------------

No comments:

Post a Comment