Thursday, February 26, 2015

അന്താക്ഷരി / മനോജ്‌ കുറൂര്‍


പേരറിയാത്തൊരുവള്‍ വന്ന്
കൂട്ടുകാരിയെപ്പോലെ മിണ്ടുന്നു.
അറിയാത്തതെന്തെന്നും
അറിയിച്ചില്ലല്ലൊ എന്നും
കഴിഞ്ഞ വര്‍ഷമെന്നും
കഴിഞ്ഞ നൂറ്റാണ്ടിലെന്നും
കഴിഞ്ഞ ജന്മത്തിലെന്നും
കണക്കു പറയുന്നു.

മുട്ടിയ ജന്മത്തിലാവാം അന്നു
മറ്റവള്‍ നീതന്നെയാവാം എന്നു
ഞാനൊരു പാട്ടു മൂളുന്നു.
നീയെന്നെയറിയില്ല
നിന്നെയുപേക്ഷിച്ചുപോകുന്നതെങ്ങനെ
നീവരും കാലൊച്ച കേള്‍ക്കുവാന്‍
നീന്തിവരുന്നു പൌര്‍ണമിയെന്നൊക്കെ
അവളും മൂളുന്നു.
എങ്കിലും ഉറപ്പാക്കണമല്ലൊ.
പുതിയ റേഷന്‍കാര്‍ഡിനപേക്ഷിച്ചോ?
എന്റെ പേരുണ്ടാവുമോ അതില്‍?
മക്കളെ സ്കൂളില്‍ ചേര്‍ത്തോ?
അവരുടെ ഇനിഷ്യല്‍
എന്റേതെന്റേതെന്ന എന്‍ തന്നെയാണോ?
അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലൊ
എന്നാകുമോ അവളുടെ അടുത്ത പാട്ട്?
ഒന്നുമില്ലാത്തതിനെക്കാള്‍ നല്ലത്
ഒട്ടുമില്ലാത്തതാണെന്ന് ഞാന്‍
ഒടുക്കത്തെ പാട്ടു മൂളിയത്
കുറച്ചുറക്കെയായിപ്പോയി.
-------------------------------------------------

1 comment:

  1. അവരുടെ ഇനിഷ്യല്‍
    എന്റേതെന്റേതെന്ന എന്‍ തന്നെയാണോ?
    അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലൊ
    എന്നാകുമോ അവളുടെ അടുത്ത പാട്ട് പാട്ട് മൂളും പോലെ ആവലാതികൾ

    ReplyDelete