Monday, April 20, 2015

ചോരയില്ലാതെ / സച്ചിദാനന്ദന്‍

ഇത്തരം രാത്രികളിലാണ്
ഭൂകമ്പമുണ്ടാവുക.

ആകാശത്തിന്‍റെ ചുകന്ന ഒറ്റക്കണ്ണുപോലെ
ചന്ദ്രന്‍ ഭൂമിയെ തുറിച്ചു നോക്കും
പുഴകള്‍ ഹീബ്രു സംസാരിക്കും
കിളികള്‍ പറക്കലിന്‍റെ വ്യാകരണം മറക്കും
തേനീച്ചകളില്‍ തേനും
വീടുകളില്‍ പൂച്ചകളും വറ്റിപ്പോകും
പൂമ്പൊടിയില്‍ ചോര പൊടിയും.
യന്ത്രങ്ങള്‍ പെറ്റു പെരുകും
ഒരാളും കാടുകളെക്കുറിച്ചു സംസാരിക്കില്ല
എല്ലാ ക്ലോക്കുകളിലും രണ്ട് പതിനേഴായിരിക്കും
ഭൂമി ചേങ്കിലപോലെ മുഴങ്ങും
ഉറക്കത്തില്‍ നിന്നു നിങ്ങള്‍ ഞെട്ടിയുണരും.
വാചകങ്ങള്‍ക്ക് സമയമുണ്ടാകില്ല
വാക്കുകള്‍ പോലും സരളമായിരിക്കണം
അവസാനത്തെ ഒറ്റനിലവിളിപോലെ.
ഭൂകമ്പത്തിന്‍റെ നിഘണ്ടുവില്‍ ഒച്ചകളേയുള്ളൂ
അവയുടെ സങ്കീര്‍ണ്ണവാക്യം
രാത്രിയെ ആകമാനം കുലുക്കി
മരിച്ചവരെ ഉണര്‍ത്തി
ഭൂമിക്കടിയിലൂടെ പാഞ്ഞുപോകും.
വ്യാഴാഴ്ച രണ്ട് പതിനേഴ്‌.
കരുതിയിരിക്കുക.
ഭൂമി കാലുകളകറ്റി എന്നെ പ്രസവിക്കും
പ്രഥമപുരുഷന് ഏകവചനത്തില്‍
ചോരയില്ലാതെ,
സൂര്യനെപ്പോലെ.
-----------------------------------

No comments:

Post a Comment