Saturday, July 18, 2015

പ്രണയവസന്തം / ആലങ്കോട് ലീലാകൃഷ്ണന്‍


ആരൊരാള്‍,കദംബങ്ങള്‍
പൂക്കാത്ത ഹൃദന്തത്തില്‍
പാഴ്മുളം തണ്ടാലൊരു
ഗാനസാമ്രാജ്യം തീര്‍ത്തു!
പൂത്തുലഞ്ഞുപോയ് ചുറ്റും
വസന്തം പൊടുന്നനെ.
നീയൊരാള്‍.,ഋതുക്കള്‍ക്കും
മീതേ,രാഗിണിയായി.
ആരുനി,ന്നീറന്‍കാറ്റി-
ലീറനായുലയുന്ന
വാര്‍മുടിക്കെട്ടില്‍ രാഗ-
മുല്ല തന്‍ പൂ ചൂടിച്ചു!
മാറിലെ നിമ്നോന്നത-
ഭംഗിയില്‍ കുളിരിന്‍റെ
മാല്യമായ് നഖക്ഷത-
പ്പാടുകള്‍ സമ്മാനിച്ചു!
അറിയുന്നു ഞാനെല്ലാം
രാധികേ യുഗാന്തര-
രാഗസങ്കല്പത്തിലെ
നായികേ,ജന്മങ്ങളാ-
യെത്രയോ സ്വപ്നങ്ങളില്‍
നിന്നോടൊത്തുണ്ടല്ലോ ഞാന്‍.
നീ തന്നെ ഞാനാണല്ലോ
പ്രണയം പുഷ്പിക്കുമ്പോള്‍.
--------------------------------

No comments:

Post a Comment