Thursday, May 9, 2019

പയ്യ് /കെ.പി.റഷീദ്

പയ്യ് ന്നായിരുന്നു
അന്നൊക്കെ പേര്
പറമ്പത്തെപ്പോഴും കാണും
ഉമ്മാന്റെ കൂടെ.

ആലച്ചോട്ടിലെ കുറ്റിയില്‍
ചിലപ്പോഴൊക്കെ
ആലോചിക്കുന്നുണ്ടാവും
കാടിയോ പിണ്ണാക്കോ കൊണ്ട്
ഉമ്മ
ആലോചന നിര്‍ത്തിക്കും.

ചിലപ്പോ
ഇണയ്ക്ക് കരയും
വലിയൊരു ലോഹപ്പാത്രത്തീന്ന്
എന്തോ ചിലതെടുത്ത്
കയ്യിലൊരു പ്ലാസ്റ്റിക് കവറിട്ട്
ഏതോ ആഴം തൊട്ട്
കിട്ടേട്ടന്‍
കരച്ചില്‍ മായ്ക്കും.

ഇടയ്ക്ക്
പനിച്ചു വിറയ്ക്കും
മൂന്നാല് പച്ചമരുന്ന് കലക്കി
മൂക്ക് കയറ് പിടിച്ച്
ഉമ്മ അണ്ണാക്കിലേക്ക്
ഒഴിച്ചു കൊടുക്കും
ഒന്നുറങ്ങി എണീറ്റാല്‍
പനിയുണ്ടാവില്ല മേത്ത്.

ഉമ്മയും പശുവും
കട്ടക്കമ്പനിയാണ്,
ആലേന്ന്
ഒരനക്കം കേട്ടാല്‍ മതി
പിന്നുറങ്ങില്ല ഉമ്മ,
മക്കളെ കാണാന്‍
ഉമ്മ പോയാല്‍
മടങ്ങിവരുംവരെ
വഴങ്ങില്ല പയ്യ്.

പയ്യ് മാറീട്ടും
ആല മാറീട്ടും
കറക്കാന്‍ ആളു മാറീട്ടും
ഒരിക്കലും കുത്തീല്ല,
ആരേം ചവിട്ടീല്ല,
ഉമ്മാനെ കണ്ടാല്‍
മാറും
പയ്യിന്റെ കടച്ചല്‍.

ആ പയ്യാണിന്നലെ
പേക്കിനാവിൽ
വന്ന് അമറിയത്.
ആളെക്കൂട്ടി
താടിയും
കോലവും നോക്കി
കൊന്നിടുന്നത്,
തൊലിയുരിഞ്ഞ്
പച്ചമണ്ണിലൂടെ
വലിച്ചിഴക്കുന്നത്,
പോയ്‌ക്കോ
പാക്കിസ്താനിലെന്ന്
കണ്ണുരുട്ടുന്നത്

ഉറപ്പാ
ഉമ്മ ഉണ്ടെങ്കില്‍
ചോദിച്ചേനെ,
'അല്ല പയ്യേ
ഇക്കത്തിയെല്ലാം
നിയ്യെവിടെയാ
ഒളിപ്പിച്ചുവെച്ചിരുന്നത്?'
_______________________

No comments:

Post a Comment