Thursday, May 30, 2019

കടിഞ്ഞൂൽ/ജയദേവ് നയനാർ

.
നമ്മളൊരുമിച്ചു നടന്നുവരുന്നു.
വഴിയിലൊരു മരം കാണുന്നു.
ഇതാണു നിന്റെ വീടെന്ന്,
ഒന്നുകയറിയിട്ടു പോകാമെന്ന്,
ഒന്നായിട്ടു പോകാമെന്ന്,
നീ പറഞ്ഞതുപോലെ തോന്നുന്നു.
ഇതാണെന്റെ വീടെന്ന്,
ചുറ്റിലും ജനാല തുറന്നിടാമെന്ന്,
അകത്ത് ഉടലുകൾ വരക്കാമെന്ന്,
ഒന്നിച്ചൊച്ചയിടാമെന്ന്,
ഞാൻ പറഞ്ഞതായി നിനക്കു തോന്നുന്നു.
മരം തുറന്നകത്തുകയറുന്നു.
വാതിൽ പൂട്ടിയിരുന്നല്ലോ എന്ന്
നീ ഓർത്തു പോകുന്നു.
വാതിലടച്ചതാണല്ലോ എന്ന്
ഞാനോർക്കുന്നതായി
നീ ഭാവിക്കുന്നു.
അടക്കാത്ത  ഉൾവാതിലുകളോരോന്നായി
പുറത്തെ കാറ്റുകൊണ്ടു താനേ തുറക്കുന്നു.
ഒന്നിച്ചാകാമെന്ന് നീയും
ഒന്നിച്ചൊച്ചയിടാമെന്ന് ഞാനും
ഓർത്തതുപോലെത്തന്നെ
എത്രയൊന്നിക്കാമെന്നും
ഏതൊച്ചയിടുമെന്നും
നിശ്ശബ്ദം ആലോചിക്കുന്നു.
മരമിപ്പോൾ തൊട്ടുതൊട്ടാണെന്നും
മരമിപ്പോൾ ഒരായിരം
പൂക്കളൊരുമിച്ചു വിടരുന്ന
ഒച്ചയിട്ടേക്കാമെന്നും
ആശങ്കപ്പെടുന്നു.
പൂമണം മണത്തു കൊണ്ടനേകമായിരം തേനീച്ചകളെത്തുമെന്ന്
നീ, ഞാനോർത്തു പോകുന്നു.
തേനീച്ചക്കുത്തുകളേൽക്കാതെ
ഒരാനക്കൂട്ടം കാടിളക്കി വരുന്നതായിക്കേട്ട്
ഞാൻ , നീ മരമേ മരമേ എന്ന്
മരത്തെ ചേർത്തുപിടിക്കുന്നു.
മരം നമ്മെ തനിച്ചു വിട്ട്
തൊട്ടകലെ വേറൊരു മരത്തെ
ഇതാണ് തന്റെ വീടെന്ന്
ആ മരത്തോടു പറയുന്നു.
വീട് വീടെന്ന്
നമ്മളൊന്നിച്ചൊച്ചയിടുന്നു.
മരം രണ്ടിലകൾ കൊത്തിയിടുന്നു.
ഇലയായില്ലെങ്കിലോ എന്ന്
നമ്മളോർത്തു നടക്കുന്നു.
_____________________________________

No comments:

Post a Comment