Saturday, May 25, 2019

ട്രാജഡി/ടി.പി.വിനോദ്

പൊടുന്നനെ
വൈദ്യുതി നിലച്ചു.
സ്റ്റേജില്‍ നിറമില്ലാത്ത ഇരുട്ടു മാത്രമായി.
ലൗഡ്സ്പീക്കറുകളില്‍നിന്ന്‌
നിശ്ശബ്ദമായി പുറത്തുവന്നു, മൗനം.

നായകന്‍ പറഞ്ഞുതീരാത്തതും
നായിക കേട്ടു തീരാത്തതുമായ
പ്രണയവചസ്സുകള്‍
ജനറേറ്ററിനെന്തുപറ്റിയെന്ന്‌
തിരഞ്ഞുപോയി.

അടുത്തരംഗത്തിലെ
കലാപത്തിനു വേണ്ട
നിലവിളിയൊച്ചകളും കടുംവെളിച്ചങ്ങളും
കാണികള്‍ക്കിടയിലിറങ്ങി
ബീഡിവലിച്ചു.

കര്‍ട്ടനിടുമ്പോള്‍ വരേണ്ട
ദേശഭക്തിയുടെ സംഗീതം
വില്ലന്‍ വരുമ്പോഴുണ്ടായിരുന്ന
ഉദ്വേഗത്തിന്റെ ഈണത്തോട്‌
കീബോര്‍ഡിന്റെ കട്ടകള്‍ക്കുള്ളില്‍
കലഹിച്ചുതുടങ്ങി.

വെളിച്ചവും ഒച്ചയും പിരിഞ്ഞുപോയി
സ്വയം ശിഥിലമാവുന്നതിന്റെ
വിഹ്വലതയിലും
ഇതിവൃത്തം
അടുത്ത സ്റ്റേജിനെപ്പറ്റി
ആലോചിച്ചുകൊണ്ടിരുന്നു.
___________________________________

No comments:

Post a Comment