Monday, May 27, 2019

നുണപ്പേച്ച് / ഡോ.ദീപാ സ്വരൻ

ഉലത്തീയിലുരുക്കല്ലേ
അടിച്ചേറെപ്പരത്തല്ലേ
നടുക്കണ്ടം മുറിക്കല്ലേ
പെരുങ്കൊല്ലാ നീ

കടുംവാക്കാൽ ചുഴറ്റല്ലേ
കനൽപ്പൂവായ് തെളിക്കല്ലേ
തരംപോൽ നീ വളയ്ക്കല്ലേ
നുണച്ചെപ്പോളം

വിളക്കുമ്പോൾ മുഴപ്പേറി
തുടുക്കല്ലേ, പെരുംനോവിൻ
കിതപ്പാറ്റിക്കുറുക്കല്ലേ
മൊഴിത്തീയാട്ടം

കരിഞ്ചുണ്ടിൽ കനംവച്ച
പകപ്പൂരം പെരുക്കല്ലേ
വിതച്ചേറെക്കുഴഞ്ഞിട്ടും
മടുത്തില്ലെന്നോ?

വെയിൽപ്പന്തം കൊളുത്തുമ്പോൾ
മഴക്കൂരാപ്പൊരുക്കല്ലേ
ജലക്കുത്താ, ലകം ചിന്നി-
ത്തെറിച്ചെന്നാലോ?

നുണച്ചിന്തിൻ കരിമ്പൂതം
ചിരിച്ചാളിപ്പനിക്കുമ്പോൾ
ചിലമ്പാട്ടം മുറുക്കല്ലേ
പെരുംതച്ചാ നീ.
___________________________________

No comments:

Post a Comment