Monday, May 27, 2019

വാഗ്ദത്തം/ഡോ. ദീപാ സ്വരൻ

രണ്ടു കണ്ണുകൾ, ചിന്നി-
വീഴുമീയിലച്ചില്ല -
യ്ക്കപ്പുറം കനൽക്കാട്
പൂത്തരാത്രികൾ പോലെ

വിസ്മയം കൊരുത്തിട്ട
നോക്കിൽ വീണുടയുമ്പോൾ
വിഭ്രമം തുളച്ചസ്ത്ര-
മെന്ന പോൽ പിളർക്കുന്നു

ചുണ്ടൊരുക്കുന്നൂ, കൂറ്റൻ
തിരക്കോളുകൾ, കട-
ന്നെത്തിയ കരിഞ്ചോല,
തോറ്റുപോ, മടർക്കളം

നിന്റെ ബോധത്തിൻ സീമ -
യ്ക്കിപ്പുറം വരച്ചിട്ട
ഗന്ധകപ്പുക മൂടി -
ക്കറുത്തോ, രഴൽ രേഖ

സ്മൃതിഭ്രംശമായ്, തമ്മി -
ലൊന്നുചേർന്നലിഞ്ഞതും
ദുർമൃതി, ക്കിറമ്പിൽ വ-
ച്ചന്നു നാം പിരിഞ്ഞതും?

ഇല്ല, ഭാഷയൊന്നില്ല
മൂളുവാൻ, ജന്മാന്തര
സങ്കടം തിളയ്ക്കുന്നൊ-
രെൻ പ്രേമസംഗീതിക

എൻ ലിപിക്കാവുന്നില്ല -
യൊക്കെയും പൊലിപ്പിക്കാൻ
നിന്നസാന്നിദ്ധ്യം പൂത്ത
ദീർഘമൗനത്തിൻ ഭാരം

എന്റെ വൻചിറകിന്നു
തൊട്ടുമായ്ക്കട്ടേ, സ്വാസ്ഥ്യ -
സ്വപ്ന സങ്കല്പങ്ങളെ
ഞാനെടുത്തണയ്ക്കട്ടേ

എത്രമേലനന്തമായ് -
ച്ചുഴലും വിരഹത്തിൻ
കാട്ടുതീയടക്കി, യീ
കാകജന്മത്തെപ്പേറാം.
_________________________

No comments:

Post a Comment