Saturday, September 5, 2015

ഒരു സങ്കൽപ കവിത / വിനോദ് വെള്ളായണി


ചെമ്പകമരമേ ചെമ്പകമരമേ
നിന്നുടെ ചില്ലയിലന്തിമയങ്ങു
മൊരോലഞ്ഞാലിക്കിളിയുടെ
പാട്ടുകൾ കേട്ടിട്ടുണ്ടോ?

ചെല്ലക്കിളിയുടെ ചിറകുകൾ
മുത്തി മണത്തു മദിക്കും
കാറ്റിൻ ഗതിയതിനൊപ്പം
സ്മരണകൾ കെട്ടിപ്പുണരും
കാഴ്ചകൾ കണ്ടിട്ടുണ്ടോ?
സ്മരണകൾ നിറയും സിരകളി-
ലമ്പിളിവെട്ടമിടംകണ്ണെറിയുമ്പോൾ
അംബരമാകെ താരകമലരുകൾ
സങ്കൽപങ്ങൾ നെയ്യുന്നു.
സങ്കൽപത്തിൻ വാഹനമേറി
കായൽത്തീരത്തെത്തുമ്പോൾ
ചങ്ങമ്പുഴയെന്നെഴുതിപ്പുണരുവ-
താമ്പൽപ്പൂക്കളുമാണല്ലോ.
ആമ്പൽപ്പൊയ്കയിൽ മിന്നാമിന്നികൾ
കൊച്ചു വിളക്കതു വീശുമ്പോൾ
സ്നേഹത്തിൻ കഥ പറയാനെത്തിയൊ-
രോണത്തുമ്പി തുളുമ്പുന്നു.
ഓണത്തുമ്പച്ചരിവതിനരികെ
തൊങ്ങലുകെട്ടി വലം വച്ചാടും
തെറ്റികൾ പിച്ചികൾ കാക്കപ്പൂവുകൾ
നിൻ പ്രിയസ്നേഹിതരാണല്ലോ.
ഓണപ്പെണ്ണേ നിന്നുടെ കൺകളിൽ
നീലനിലാവു പരക്കുമ്പോൾ
കുളിരും കാറ്റും ഉടുതുണിയാലുടൽ
മൂടിക്കൊണ്ടുമിരിക്കുന്നു.
ഉടലിൻ വൃത്തിവിശുദ്ധികളറിയും
വയലതു കണ്ടു ചിരിക്കുമ്പോൾ
അലിവിൻ നാഭിയിൽ നിന്നുമുയിർത്തൊരു
കിരണം വന്നു പതിക്കുന്നു.
കിരണത്തിന്മേൽ കരണം മറിയും
കതിരവനരികത്തെത്തുമ്പോൾ
അരമണികെട്ടിത്തുള്ളും ക്ടാത്തികൾ
കവിതക്കടലിലിറങ്ങുന്നു.
------------------------------------------

No comments:

Post a Comment