Wednesday, September 16, 2015

പഞ്ഞിക്കായകള്‍ പൊട്ടുമ്പോള്‍ / ഉമാ രാജീവ്


ഒരുപാട് പേരുകൾ വിളിച്ചുനോക്കിയിട്ട്
ഒന്നുമത്ര നന്നാവുന്നില്ലെന്നു പറഞ്ഞില്ലേ
ആ പേരുകളെല്ലാം മൊട്ടിട്ടു നില്ക്കുന്ന
മരത്തിൻ കൊമ്പിലാണ് ഇപ്പോൾ താമസം
എത്രതരം ഇലപ്പച്ചകളാണെന്നോ
ചുറ്റും ചന്തം കൂട്ടാൻ.

മുടിച്ചുരുളുകൾ വിരലിൽ കുരുക്കി
വലിച്ചടുപ്പിച്ച് പിന്‍കഴുത്തു വാസനിച്ചപ്പോൾ
പുറവടിവിൽ ഉറവിട്ട അരുവിയില്ലേ
അവിടാണിപ്പോൾ ദാഹം തീർക്കാറ്
ഒറ്റ വെള്ളാരംകല്ലുപോലുമില്ല
ഒറ്റപ്പാളിച്ചെങ്കല്ലാണടിയിൽ.
കുഞ്ഞിക്കിറുക്കുകളെ ഊതിത്തെറിപ്പിച്ച്
പരുത്തിക്കായകൾക്കൊപ്പം കെട്ടഴിച്ചുവിട്ടില്ലേ
ആ പഞ്ഞിത്തുണ്ടിൻ കിടക്കയിലാണിപ്പോൾ കിടപ്പ്
അവിടെയാണിപ്പോള്‍ കിനാവ്
ഒട്ടും ശരിയാവുന്നില്ലുറക്കം.
മലഞ്ചെരിവുകളേക്കാൾ വഴുക്കുന്നുവെന്ന് പറഞ്ഞ്
മലയിടുക്കിനെക്കാൾ കടുപ്പമെന്നു പറഞ്ഞ്
കൊത്തിക്കിളച്ച കുഞ്ഞു രണ്ടുകുന്നുകളില്ലെ
അവിടേക്കു കൂട്ടത്തോടെ ആർത്തുവരുന്ന തത്തക്കൂട്ടത്തെ
ഒച്ചയെടുത്താട്ടിവിടലായിരുന്നു ഇന്നേരം വരെ.
പുൽക്കൊട്ട നിറയാതെ തിരിച്ചുപോരാനാവില്ലെന്നും
കറുമ്പിപ്പയ്യിനെ പഷ്ണിക്കിടാനാവില്ലെന്നും പറഞ്ഞ്
കാടുതുടങ്ങുംവരെ പുല്ലറുത്ത് പുല്ലറുത്ത്
വഴിതെറ്റാൻ തുടങ്ങിയിടത്ത് ഒരു വക്കിടിഞ്ഞ കുളമില്ലേ
അതിനുള്ളിൽ ഇപ്പോൾ ഭയങ്കര മുഴക്കമാണ്
അതിന്നു ചുറ്റുമിപ്പോൾ മണ്ണ് തിരയടിക്കയാണ്.
കാടിന്റെ നിറം കറുത്തതെന്നും
കാടിന്റെ അകം വിളർത്തതെന്നും
പിണങ്ങിപിണങ്ങിപ്പറഞ്ഞു കാടെത്തിയപ്പോൾ
ചുവന്നമണ്ണിൻ കോട്ടകണ്ട്
കലങ്ങിനിറഞ്ഞ കിടങ്ങ് കണ്ട്
കണ്ണു തള്ളിയവനേ
കോട്ടയ്ക്കുമുകളിൽ കൊടിപാറിച്ച്
ചുറ്റുമുള്ളകിടങ്ങുകൾ മണ്ണിട്ടു മൂടി
ഇനിയുള്ള വരവുകൾ എളുപ്പമാക്കിയിട്ടുണ്ട്.
വഴികൾ രണ്ടായ് പിരിഞ്ഞിടത്തുനിന്ന്
ഇടത്തേക്കും വലത്തേക്കും തിരിഞ്ഞിടത്തുനിന്ന്
ഊർന്നുപോന്നിട്ടെത്രനാളായി
ഒന്നുപോലത്തെ കൊലുസുകളിട്ട
രണ്ടു കാല്പാദങ്ങളിലാണിപ്പോൾ
ഒന്നു മറ്റൊന്നിനെ കാത്തു നില്ക്കയാണിപ്പോൾ.
കണ്ടാലപ്പോൾ പൊട്ടിയുണരുമെന്നും
പലയടുക്കായ് പൂവിടുമെന്നും
ആരാണിവർക്കൊന്നുപറഞ്ഞുകൊടുക്കുക ?
------------------------------------------------------

No comments:

Post a Comment