Wednesday, September 16, 2015

എത്രയും നേർത്ത താരാട്ടുകൾ തിരഞ്ഞു പോകുമ്പോൾ .../ സുധീർ രാജ്


പെറ്റവാറേ ചത്തുപോയമ്മമാരുടെ
കുഴിമാടത്തിൽ താരാട്ടിനായി കാതോർക്കുന്നു
കുഞ്ഞേ കുഞ്ഞേയെന്നു
നെഞ്ചിടിക്കുന്നത് കേൾക്കുന്നു.

വൈക്കോലിൽ തീർത്ത
പൈക്കിടാവിനായി ചുരത്തും ,
ഉമ്മകൊടുക്കുമുണ്ണിയുടെ
നിറുകയിൽ നക്കുമമ്മിണിയുടെ
കഴുത്തിലെ ഞരമ്പിൽ തൊടുന്നു .
പാൽക്കടലിലേക്കാണ്ടുപോകും
അരയാലിലകൾ തടയുന്നു .
മരിച്ച കണ്ണുകളിൽ
പാവക്കുട്ടികൾ തെളിയും ,
ഒരിയ്ക്കലുമുണങ്ങാത്ത വ്രണങ്ങളിലുരയും
ചങ്ങലകളിൽ വിരലോടിക്കുന്നു .
മുറിഞ്ഞുപിടയും കുഞ്ഞുവിരലുകൾ
ആത്മാവിൽ മുറുകുന്നു .
കഴുത്തിൽ കുരുക്കിട്ട്
കാലടിയിൽ നിന്നും തെന്നിമാറിയ ജീവിതം
കാറ്റിലാലോലമാടുന്ന താരാട്ടിൽ
ആരും കേൾക്കാതെ പോയ ശീലുകൾ .
അകത്തേക്ക് കാതോർക്കുന്നു
പൊക്കിൾക്കൊടിയിലമ്മ പാടുന്നു
ഉള്ളിലേക്കുള്ളിലേക്ക് പടരുന്നു
ഒറ്റമരത്തിലെയൊറ്റയൂഞ്ഞാല് പോലെ
അമ്മയോടൊത്തു പാടുന്നു .
എത്രയും നേർത്ത താരാട്ടിലേക്കുറങ്ങിപ്പോകുന്നു .
-------------------------------------------------------

No comments:

Post a Comment