Wednesday, September 16, 2015

ഉന്മാദിനി / Sandhya Padma



നിനച്ചിരിക്കാത്ത നേരത്ത്,
കൃഷ്ണമണികളടർന്ന്
കൈകളിൽ വീണിട്ടുണ്ടോ?
കാഴ്ചയകലും മുന്നേ
പുകച്ചിലിൻറെ ജീവശാസ്ത്രം വായിച്ച്
ശ്വാസം മുട്ടിയിട്ടുണ്ടോ?

വാക്കുകൾ തൊണ്ടയിൽ
കുരുങ്ങുമ്പോൾ,
പെട്ടന്നു തിരിച്ചുപിടിക്കുന്ന
കാഴ്ചകളിൽ
ഒരു കുയിൽ പാട്ടുനിർത്തി
പറന്നു പോകുന്നു.
പണ്ടെന്നോ അന്ധതയുടെ
നിറവ്യത്യാസം
വെയിലിനോടും ഇരുട്ടിനോടും
മാറിമാറി ചോദിച്ചത്
മുന്നിൽ വന്നു നിന്നു.
വെയിലു പറഞ്ഞത് ചുവപ്പ്
ഇരുട്ട് പറഞ്ഞത് കറുപ്പ്.
വെയിലിൻറെ ചുവപ്പിൽ
ഒരു ബിന്ദു പറന്നു നടന്നു.
ഇരുട്ടിൻറെ കറുപ്പിൽ
മനസ്സ് ചലനമററ് നിന്നു.
ഇടയിലെവിടെയോ ഒരമ്മ
ഇലയടർത്തി
കൃഷ്ണമണികൾ വച്ചു നീട്ടുന്നു.
മെയ് പകുത്തവൻറെ
ദൌർഭാഗ്യം പകുത്തു വാങ്ങി
മറെറാരുത്തി
കണ്ണിൽ കറുപ്പു വസ്ത്രമണിയുന്നു.
ചോര കട്ടിയായി,
ഇനിയും ഞങ്ങളെ
ഉപ്പിലിടരുതേ എന്ന്
കേഴുന്നുണ്ട്
രണ്ട് കൃഷ്ണമണികൾ.
---------------------------

No comments:

Post a Comment