Saturday, September 12, 2015

പിരിഞ്ഞവർ / പവിത്രന്‍ തീക്കുനി


ഒരുവൾ നിന്നെ വേണ്ടെന്ന്
ഒറ്റവാക്കിൽ ഒതുക്കി
ഓർമ്മകൾ കൊണ്ടവൾ മുറിവേൽക്കാതിരിക്കട്ടെ.

കള്ളനാണു നീയെന്ന് ഒരുവൾ
കണ്ണീരിനാൽ കടപ്പുറത്തെഴുതി
ജലരേഖകളിൽ അവളുടെ ജീവിതം പതിയാതിരിക്കട്ടെ.
വിരക്തിയുടെ പ്രവാചകാ, നീ പിരിഞ്ഞു പോകൂ
എന്നൊരുവൾ നനഞ്ഞു പ്രാർത്ഥിച്ചു
മൗനങ്ങളുടെ ദൈവം അവളെ രക്ഷിക്കട്ടെ.
കവിതയിൽ ജീവിതം കൊത്തിത്തുടങ്ങിയ
ഒരുവൾ, നീ കരിഞ്ഞുപോവട്ടെ എന്ന് ശപിച്ചു.
അവളുടെ വഴികളിൽ എന്നും പച്ചകൾ വിരിഞ്ഞു നിൽക്കട്ടെ.
ഒരുനാൾ വേദനകൾ വെളിച്ചമാവും
ഇരുട്ടിൽ നിന്ന് ഒരു കബന്ധമെങ്കിലും ഉയിർത്തെഴുനേൽക്കും.
കവിത, മരിച്ചവരുടെ ജീവിക്കുന്ന സ്വപ്നമാവുന്നു.
------------------------------------------------------

No comments:

Post a Comment