Saturday, September 26, 2015

അവളെ കൊല്ലുന്നതിലൂടെ ഞാൻ ചത്തുപോകുന്നത് ..../ സുധീർ രാജ്


ഇടവഴി
സന്ധ്യ
അവളെതിരെ വരുന്നു
അവളെ നോക്കാതെ ഞങ്ങൾ കടന്നു പോകുന്നു
പിന്നിലൂടെ പതുങ്ങിച്ചെന്ന്
കല്ലിനവളുടെ തലയിലിടിക്കുന്നു
ഞരക്കത്തോടെ അവൾ താഴെ വീഴുന്നു .
താഴെയുള്ള കാട്ടിലേക്കവളെ തള്ളിയിട്ട്
ചോരയ്ക്ക് മീതെ മണ്ണ് തൂവുന്നു .
ചെരുപ്പും കുടയും തോൾ സഞ്ചിയും
താഴേക്കെറിയുന്നു.

പതിയെ താഴേക്കൂർന്നു ചെന്ന്
സാരിയഴിച്ച് കഴുത്തിൽ കുരുക്കി
അടിവാരത്തിലെ പുഴയിലേക്ക് വലിക്കുന്നു .
അവൻ പിന്നാലെ വന്ന്
ഒടിഞ്ഞ ചെടികളും ചോരപ്പാടുകളും
തിരക്കിട്ട് മായ്ക്കുന്നു .
കത്തികൊണ്ട് വയറു പിളർന്ന്
കഴുത്തിൽ കല്ലുകെട്ടി പുഴയിലേക്കെറിയുന്നു .
അപ്പുറത്തെ കടവിൽ കുളിച്ച്
ഞങ്ങൾ തിരിച്ചു പോകുന്നു .
ബാറിലൊന്നിച്ചിരിക്കുന്നു
മൂക്കറ്റം കുടിക്കുന്നു
വേച്ചു വേച്ച്‌ രാത്രിയിലേക്കിറങ്ങുന്നു
കാരണമില്ലാതെ ഞങ്ങൾ രണ്ടുപേരും ചിരിക്കുന്നു .
ഇന്ന് പതിവ് സ്ഥലത്ത് അവളെക്കാണില്ല
അവള് നിന്നിരുന്ന വിളക്കുകാലിന്റെ
കീഴിലിരുന്നു കുടിക്കണം .
അവളവിടെത്തന്നെയുണ്ട്
ചുവന്ന സാരിയുടുത്തിരിക്കുന്നു
കൊല്ലുന്ന നോട്ടം .
അവളിങ്ങനെ ചിരിക്കുകയാണ്
അവനെന്റെ കൂടെയില്ല
തെരുവ് പുഴയാകുന്നു
തുറിച്ച കണ്ണുകളുമായി
മീൻകൊത്തിയ വിടർന്ന ചുണ്ടുകളുമായി
ഒരാളൊഴുകിപ്പോകുന്നു .
------------------------------------------------

No comments:

Post a Comment