Wednesday, September 16, 2015

കാലാപാനി / സുധീർ രാജ്


I
എന്നെ ഞാൻ വലിച്ചിഴച്ച വഴികളിലൂടെ
തിരികെ നടക്കുകയായിരുന്നു
എത്തിച്ചേർന്നതൊരു ദ്വീപിലായിരുന്നു
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപിൽ

വളരെ ചെറിയ ഒരു ദ്വീപ്‌
കാലാപാനിയിലെ കറുത്ത ദ്വീപ്‌.
രാത്രി ,
ഇരുട്ടിലൂടെ
തെങ്ങിൻ തോപ്പിലൂടെ
പഴയ യെസ്ഡി മോട്ടോർ സൈക്കിൾ ഓടിക്കുകയാണ്
അകത്തു റമ്മിന്റെ കടലിരമ്പുകയാണ്
വഴിയുടെ കുറുകെവീണ തെങ്ങിൻതടിയിലിടിച്ച്
മോട്ടോർ സൈക്കിൾ മറിഞ്ഞു .
പൂഴിമണ്ണിൽ നിന്നും പിടഞ്ഞെഴുന്നേറ്റു
തെങ്ങിൻ തടി അനങ്ങുന്നു .
പെരുമ്പാമ്പാണ്,
പള്ളവീർത്ത ഗർഭിണി പെരുമ്പാമ്പ്.
സൈക്കഡലിക് ട്രാൻസിലാണ്
ഒരു വലിയ വടി പോക്കിയെടുത്തതും
പെരുമ്പാമ്പിന്റെ കഴുത്തിനടിച്ചതും .
പെരുമ്പാമ്പിന്റെ പുളച്ചിലും
ഒടുക്കത്തെ ശീൽക്കാരവും.
പതിയെ പോക്കറ്റിൽ നിന്ന്
പിസ്റ്റളെടുത്തു.
ചോരയിൽ പുളഞ്ഞ കുഞ്ഞുങ്ങൾ
ചിതറിത്തെറിക്കുകയാണ്
ഭ്രാന്തിന്റെ രാത്രിയിലേക്ക്‌
അമ്മയുടെ ചോരയൊഴുകുകയാണ്.
രണ്ടാംലോക മഹായുദ്ധകാലത്ത്
പന്ത്രണ്ടു വയസ്സിനു മുകളിലുള്ള
സകല ആണുങ്ങളേയും കൊന്ന
ജാപ്പനീസ് പട്ടാളം സകല പെണ്ണുങ്ങളെയും
കുട്ടികൾ നോക്കി നിൽക്കെ ഭോഗിക്കുകയാണ് .
ദ്വീപെന്ന വലിയ യോനിയിലേക്ക്
പോർ വിമാനങ്ങൾ കൂപ്പു കുത്തുകയാണ് .
(പെരുമ്പാമ്പിന്റെ തുറിച്ച കണ്ണിലേക്ക്
അവസാനമായി നിറയൊഴിച്ചതോർമ്മയുണ്ട് .)
II
കൃത്യം രണ്ടു വർഷത്തിനു ശേഷം
അതുപോലൊരു രാത്രിയിൽ
അതേ സ്ഥലത്ത് വെച്ചാണ്
തലയില്ലാത്ത കുഞ്ഞുങ്ങൾ
എന്റെ ബൈക്ക് മറിച്ചത്...
വീണുകിടന്ന എനിക്ക്
ജാപ്പനീസ് പട്ടാളക്കാരന്റെ മുഖമായിരുന്നു
ഒരു സമുറായ് വാളിന്നറ്റത്തു കോർത്ത
ഗോത്രത്തലവന്റെ തലയിലെ
തുറിച്ച കണ്ണിൽ നിന്നും പറന്നിറങ്ങിയ ...
കറുത്ത പാമ്പുകളെന്നെ
തുരുതുരാ കൊത്തുകയായിരുന്നു .
കോമയിലേക്ക് പോയ ഞാൻ
ഉണർന്നത് പാമ്പിൻ കുഞ്ഞുങ്ങളുടെ ലോകത്താണ് .
എന്റെ പുരുഷത്വം നഷ്ടമായിരുന്നു
ഒരു ചത്ത പാമ്പിൻ കുഞ്ഞ്
എന്നെ വരിഞ്ഞിരുന്നു .
പടം പൊഴിച്ചു പൊഴിച്ച് ഞാൻ
നഗ്നനായിരുന്നു .
ഒരു പാമ്പിൻ മുട്ടയിലെന്നപോലെ
ഓർമ്മകളുടെ കൊഴുപ്പിൽ ഞാനിഴഞ്ഞു .
III
അവളുടെ വീടിന്റെ പേര്
ദ്വീപെന്നായിരുന്നു
വീടിന്റെ മുറ്റത്ത്
കറുകയും മുത്തങ്ങയും വളർന്നിരുന്നു
പിഞ്ചു കുഞ്ഞിനെപ്പോലെ...
അവളുടെ കൈപിടിച്ച്
മണ്ണിലേക്ക് പിച്ചവെച്ചു .
ഞാനവളോട് ചോദിച്ചു
നിന്റെ പേരെന്താണ് ?
ഇരട്ടനാവുകളാൽ എന്നെയുഴിഞ്ഞ്
അവൾ പറഞ്ഞു .
ഉലൂപി .
----------------------------------

No comments:

Post a Comment