Saturday, September 5, 2015

കാറ്റേ കടലേ / പി.പി.രാമചന്ദ്രന്‍


ഉമ്മറക്കോലായില്‍നിന്ന്‌
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്‌
പുലര്‍ച്ചയ്ക്കു കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!
പിന്നെയും ബാക്കിയായ
ഒരു കുന്നിന്റെ പള്ളയ്ക്കാണ്‌ എന്റെ വീട്‌.
ഇപ്പോള്‍ കുന്നുകളെല്ലാം
റോഡുപണിക്കു പോകുന്നു,
കരയുന്ന വീടുകളെ ഉറക്കിക്കിടത്തിക്കൊണ്ട്‌.
പന്തലംകുന്ന്‌, പൂത്രക്കുന്ന്‌
പുളിയാറക്കുന്ന്‌, പറക്കുന്ന്‌
ചോലക്കുന്ന്‌, ചന്തക്കുന്ന്‌,
കരിമ്പനക്കുന്ന്‌....
പേരുവിളിക്കുമ്പോള്‍
വരിവരിയായി വന്ന്‌
ലോറിയില്‍ കയറണം.
പറഞ്ഞ സ്ഥലത്ത്‌ ഇറങ്ങണം.
നിരപ്പാക്കിയ തലയില്‍
എട്ടുവരിപ്പാത ചുമന്ന്‌ നിന്നുകൊള്ളണം.
തലയ്ക്കുമീതെ കാലം
'ശൂം
കാറ്റേ കടലേ
തെങ്ങോലകളെ
നമ്മള്‍ അപ്പുറത്തും
ഇപ്പുറത്തുമാകാന്‍ പോകുന്നു
ഇനി കാണാന്‍ പറ്റിയെന്നു വരില്ല
ബഷീറിന്റെ കഥയിലെ നാരായണി
ആകാശത്തേക്ക് ചുള്ളിക്കമ്പെറിഞ്ഞതുപോലെ
നിങ്ങളെന്തെങ്കിലും അടയാളം കാട്ടണം
ഞാന്‍ നോക്കിയിരിക്കും .
-----------------------------------------------

No comments:

Post a Comment