Friday, September 18, 2015

മലയാള മാഷ്‌ / ജിത്തു തമ്പുരാൻ


ഇംഗ്ലീഷ്‌ മീഡിയത്തിലെ മലയാളം മണക്കുന്ന
ചവറു മൂല....
ചെറുശ്ശേരിക്കും ചങ്ങമ്പുഴയ്ക്കുമിടയിൽ
തിന്നാൻ വല്ലതുമന്വേഷിച്ചൊരു പെരുച്ചാഴി
സ്വയം ചെന്ന് കുത്തിത്തിരുകുന്നു.
ഓർമ്മകൾക്ക്‌ ഛർദ്ദ്യതിസാരം...
ഓട്ട മാറിപ്പോയ പുറന്തള്ളു വ്യവസ്ഥ
അരത്തിനു മൂർച്ച കൂട്ടുന്ന അരിവാൾ.
എന്തൊക്കെ പുകിലായിരുന്നു?!!
അമ്പത്തൊന്നത്ഭുതത്തൂണുള്ള കൊട്ടാരം
ചെമ്പരത്തിയെ പ്രേമിച്ച കുരുത്തോല
വിദ്യാരംഭത്തിന്റെ മണൽമുറ്റം
വിരൽ തേയുന്ന കണ്ണീർ പൊയ്ക.
ഉള്ളിൽ പച്ചത്തെറിയുടെ സപ്തസമുദ്രം
നീന്തിക്കേറുമ്പം മുഴച്ചിടം കടിക്കാൻ
വ്യാകരണത്തിന്റെ കൊമ്പൻ സ്രാവ്‌.
ഉച്ചനേരത്ത്‌ ഉപമ ഉപ്പുമാവ്‌
ഉൽപ്രേക്ഷ വെട്ടിയുടച്ച്‌ വാദ്ധ്യാരെ
പച്ചക്ക്‌ കത്തിക്കാനുള്ള നാട്ടുമാവ്‌.
ജനഗണമന തീർന്നാൽ കുഞ്ചൻ തോൽക്കുന്ന
ഓട്ടൻ തുള്ളൽ
ബിരുദത്തിനു പഠിപ്പിക്കാൻ
സിഗരറ്റിന്റെ താടിരോമമുള്ളയാൾ
പ്രതീക്ഷയും ദോശയും വിളമ്പി മുഖത്ത്‌ അന്തിത്തിരി കത്തിച്ച്‌
കീറസ്സാരിക്കുള്ളിലൊരു കരിഞ്ഞമ്മ
രണ്ടാംവർഷ ബിരുദാനന്തരത്തിനു
കട്ടൻ ചായയ്ക്ക്‌ ഹസ്തദാനം ചെയ്യുന്ന റഷ്യൻ പട്ട.
ഇടയ്ക്ക്‌ വയനാട്ടുകുലവന്റെ മുഖമുള്ള റോട്ടുഗട്ടറിൽ നിന്ന്
വീണുകിട്ടുന്നൊരു പ്രാരാബ്ധനാട്ടിലെ
രാജകുമാരി.
കഴുത്തിലെ മഞ്ഞുരുക്കുന്ന പല്ലമർത്താക്കടി...
താലിപ്പൊന്നിന്റെ തടവറ...
പന്നിയുടെ കുലമഹിമ കാക്കുന്ന
ബീയെഡ്‌ കോളേജിന്റെ പേറെടുപ്പ്‌ നേർച്ചയിൽ
മുഞ്ഞികുത്തി വീഴുന്ന ആനത്താമരകൾ
ഇരന്നിരന്ന് ശരിക്കും ഇരക്കാൻ പഠിക്കുമ്പോൾ
വിദ്യാഭ്യാസപ്പാടത്തെ ഇംഗ്ലീഷ്‌ വിളകളെ
കള്ളപ്പക്ഷികളും ദൃഷ്ടി ദോഷവും തൊട്ടുതീണ്ടാതിരിക്കാൻ
മലയാള നോക്കുകുത്തികളെ ആവശ്യമായിവരും.
തറവാട്ടു പറമ്പിന്റെ തെക്കേമൂലയ്ക്കിരുന്ന്
ഉത്സവത്തലേന്ന് നാടൻ കുടിക്കുന്ന ഗുളികനെപ്പോലെ
നൊസ്സുള്ള പെണ്ണു മടിയിൽ വെച്ച കൈതപ്പൂ പോലെ...
പ്രതിഷ്ഠ കഴിഞ്ഞ്‌ മൂലാധാരത്തിൽ ചിടവേരുറച്ചു തുടങ്ങുമ്പം
ചങ്കും ചുണ്ടും പൊട്ടക്കണ്ണും മൂർച്ചയടിച്ചു കെടുത്തിയ
ചാട്ടുളിമനസ്സും സ്ഥിരമായൊരു മന്ത്രം ചൂടും.
"അ- അപ്പി -അമേരിക്ക
ഇ- ഇച്ചീച്ചി - ഇംഗ്ലിഷ്‌
ഉ- ഉഴപ്പ്‌ - ഉഡായിപ്പ്‌
ഏ - എന്റെ - എലിജന്മം!!" 

---------------------------------------------------------

No comments:

Post a Comment