Friday, September 18, 2015

വഴി വെട്ടുന്നവരോട്... / എന്‍.എന്‍.കക്കാട്‌


ഇരുവഴിയില്‍ പെരുവഴിനല്ലൂ
പെരുവഴിയേ പോ ചങ്ങാതി
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍
വഴിവെട്ടാന്‍ പോകുന്നവനോ
പല നോവുകള്‍ നോല്‍ക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്ക്കേണം
കാടുകളില്‍ കഠിനത കുറുകിയ
കല്ലുകളും,കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരകൊതി കത്തിച്ച്
ഉരുളുപുതച്ചുരുളുന്നു
പശിയേറും വനവള്ളികളും
വഴിവെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരുകുന്നായി
മരുവുന്നു ചങ്ങാതി
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ
ഒരുമട്ടാക്കുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ
വിരൽ വെച്ചാല്‍ മുറിയുമോഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകള്‍ ചീങ്ങണ്ണികളുണ്ടതില്‍
അത് നീന്തണമക്കരെയെത്താന്‍
അത് നീന്താമെന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം
കടുവിഷമാണൊന്നില്‍,മറ്റതി-
ലെരിയും തീ ചങ്ങാതി
കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവി വിടും പൂതത്താന്‍
മറ്റതിലോ തീക്കനല്‍ കാറി
ത്തുപ്പും നെടുനെട്ടനരക്കന്‍
ദംഷ്ട്രകളും വിഷവും തീയും
പറ്റാതൊരു കവചം നേടി
പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍
പലവഴിയെ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊൻപട്ടം കേട്ടിയോരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെയുന്നള്ളിപ്പോം നിന്നെ
വഴി വെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോൽ മാനിക്കണമല്ലോ
പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും
നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പലകാഞ്ഞിരം പൂത്ത് ചെരിഞ്ഞ്
ചരലുകളില്‍ മണമിഴയുമ്പോള്‍
വഴിവില്ലിയോഴിക്കാന്‍ നിന്നെ
ബലി ചെയ് വോം കാളിക്കൊടുവില്‍
ദീവെട്ടിചോപ്പിലിരുട്ടില്‍
നെഞ്ച് കുളിര്‍ത്തമ്മ രസിക്കും
അമ്മ തകും പാലച്ചോട്ടില്‍
നന്മ തകും പാറക്കൂട്ടില്‍
വഴിവെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാകും
വഴിപാടായി കാലാകാലം
‘വഴിവെട്ടും വേല’ കഴിക്കും
പലവഴിയില്‍ പെരുവഴിയെതെ-
ന്നെങ്ങള്‍ക്ക് പകപ്പുപെടായ് വാന്‍
പെരുമൂപ്പന്‍ വഴിയെന്നിതിനെ
തൃപ്പേരു വിളിപ്പോമല്ലോ
നീ വെട്ടിയ വഴിയിലോരുത്തന്‍
കാല്കുത്തിയശുദ്ധി വരുത്താന്‍
ഇടയാകാതെങ്ങള് കാപ്പോം –
ഇനി നീ പോ ചങ്ങാതി
പെരുവഴിയേ പോകും ഞങ്ങള്‍
പുതു വഴി വഴിപാടിന് മാത്രം
--------------------------------

2 comments:

  1. പല നോവുകള്‍ നോല്‍ക്കേണം എന്നല്ല, 'പല നോമ്പുകള്‍ നോല്‍ക്കേണം' എന്നാകാനാണ് സാധ്യത. ഈ കവിത പങ്കു വച്ചതിന് നന്ദി.

    ReplyDelete