Thursday, November 13, 2014

വാര്‍ത്താകുമാരി / കുരീപ്പുഴ ശ്രീകുമാർ


കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
മൊസാന്തക്കവിളിലെ
നുണക്കുഴിപ്പൂവ്‌.
മൂക്കിനുകീഴിലെ
പൊടിരോമങ്ങള്‍.
കണ്ണിലെ കമ്പിത്തിരികള്‍
റോസ്‌ ചുവയുള്ള ചുണ്ടുകള്‍
പപ്പയ്‌ക്കാക്കഴുത്ത്
വിരല്‍ തേടുന്ന ചുമലുകള്‍
ആടയില്‍ തെളിയുന്ന
അടിവസ്ത്രസൂചനകള്‍.
കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
അപകടങ്ങളെയും
യുദ്ധങ്ങളെയും
കമറുദ്ദീന്‍ വെറുത്തു.
കുഞ്ഞുങ്ങളുടെ ശവങ്ങളും
മുറിവേറ്റ ഭടന്മാരും
വാര്‍ത്തവായനക്കാരിയെ
ഒരു നിമിഷമെങ്കിലും മറച്ചാലോ!
വാര്‍ത്തയായാല്‍ മരണം വേണം
പുംബീജങ്ങളെ കൊന്ന്
പകരംവയ്‌ക്കാന്‍
കമറുദ്ദീന്‍റെ കൈതരിച്ചു.
വാര്‍ത്ത വിഴുങ്ങി
വായനക്കാരി പുഞ്ചിരിച്ചിട്ടും
കമറുദ്ദീന്‍
വാര്‍ത്ത കണ്ടുകൊണ്ടേയിരുന്നു.
വാര്‍ത്ത വായിച്ച വനിതയുടെ
പേരെന്തായിരുന്നു?
അല്ലെങ്കിലും ഒരു പേരില്‍
എന്തിരിക്കുന്നു!
ഇതിനിടെ
വാര്‍ത്താകുമാരി കാര്‍ക്കിച്ചുതുപ്പിയതും
കമറുദ്ദീന്‍ നെറ്റിയില്‍
കഫക്കലയണിഞ്ഞതും
എപ്പോഴാണ്‌?

No comments:

Post a Comment