Saturday, November 8, 2014

ക്ക് തോ / ജയദേവ് നയനാർ


ഒരു കളിത്തോക്കുപോലുമില്ലാത്ത
ബാല്യത്തിലെ ഏകാന്തതയെക്കുറിച്ച്
ചുരുക്കിപ്പറയാനേ പറ്റില്ല.
ഠോ ഠോ എന്ന വാക്ക്
എനിക്കുതന്ന ഡിക്ഷ്ണറി യിൽ
ഒരു പേജിലും ഇല്ലായിരുന്നു.
പിറക്കാനിരിക്കുന്ന കുഞ്ഞ്
വെടിവച്ചാണു കൊല്ലപ്പെടുകയെന്ന്
വെബ് ലിങ്കിൽ നിന്നപ്പൻ
അറിഞ്ഞതിൽപ്പിന്നെയായിരുന്നു.
എന്നും കാലുറയിൽ വച്ചിരുന്ന
നിറതോക്ക് അപ്പനുപേക്ഷിച്ചത്.
കിടക്കുമ്പോൾ തലയിണയ്ക്കടിയിൽ
വയ്ക്കുമായിരുന്ന തോക്ക്
വേണ്ടെന്നുവയ്ക്കാൻ അമ്മയ്ക്കു മടിയായിരുന്നെന്ന്
പറഞ്ഞുകേട്ടിട്ടുണ്ട്.
അബദ്ധത്തിലെങ്ങാനും പൊട്ടിയാലോ
എന്നൊരൊറ്റ ഭയം കൊണ്ടാണ്
കുഞ്ഞുന്നാൾ തുടങ്ങിയുളള ശീലം
അപ്പൻ നിർത്തിച്ചത്.
ചുവരിൽ വച്ചിരുന്ന തോക്കത്രയും
നോക്കിനിൽക്കെ മാറ്റപ്പെട്ടെന്ന്
ഒരു ദുർബല നിമിഷത്തിലാണ്
ആയ ഓർമിച്ചെടുത്തത്.
വീട്ടുപാഠം ചെയ്യാതെ വരുന്നവരെ
തോക്കുചൂണ്ടി പേടിപ്പിക്കുമായിരുന്ന
സ്കൂൾച്ചിട്ട അതോടെ നിർത്തലായെന്ന് പ്രിൻസിപ്പൽ
നെപ്പോളിയൻ ബാറിൽ വച്ച്
പറഞ്ഞതു കേട്ടവരുണ്ട്.
തോക്കില്ലാതെ വേണം സ്കൂളിൽ
വിടാനെന്ന് ആദ്യത്തെ ഗേൾ ഫ്രെണ്ടിൻറെ
മമ്മിയോടു ക്ലബ്ബിൽ വച്ച് അമ്മ
കയർത്തെന്നറിഞ്ഞ് അപ്പൻ വീട്ടിൽ
ഷാംപെയ്ൻ തന്നെയാണ് ഒഴുക്കിയത്.
ഡേറ്റിങ്ങിനിടെ അവൾ ഗൗണിൽ നിന്ന്
തോക്കെടുത്തു കാണിച്ചപ്പോൾ
ഒരു മുയൽക്കുഞ്ഞിനെപ്പോലെ
തോന്നിപ്പിച്ചിരുന്നു.
ആരോ പറഞ്ഞപ്പനറിഞ്ഞപ്പോൾ
നഷ്ടമായത് ഇരട്ടമുയൽക്കുഞ്ഞുങ്ങളെ.
ഇനി, അന്ത്യോപചാരത്തിന്
എനിക്ക് ആചാരവെടിപോലും പാടില്ലെന്ന്
അപ്പൻ തീർച്ചപ്പെടുത്തിയിട്ടുണ്ട്.
അബദ്ധത്തിലെങ്ങാനും വെടിയുതിർന്ന്
മരിച്ചുകിടക്കുന്നേടത്തുവച്ച്
മരിച്ചുപോവുകയാണെങ്കിൽ.

----------------------------------

No comments:

Post a Comment