Thursday, November 6, 2014

ഒരു പെണ്‍ചിലന്തിയുടെ ആത്മഹത്യാകുറിപ്പ്/ശ്യാം സുധാകര്‍


ഇന്നു രാവിലെ മാത്രമാണ്
ഞാന്‍ കാര്യമറിയുന്നത്.
നമ്മള്‍ ചിലന്തികള്‍ക്ക്
കുടുംബം വിധിചിട്ടില്ലത്രെ.

ഒരു തവണ
തമ്മിലിണചേര്‍ന്നുകഴിഞ്ഞാല്‍
എന്‍റെയും
വരാന്‍ പോകുന്ന കുഞ്ഞുങ്ങളുടെയും
പുഷ്ടിക്കു വേണ്ടി
നീ
നിന്റെ കണ്ണും തൊലിയുമൊഴികെ
മറ്റെല്ലാം ദ്രവരൂപത്തിലാക്കി
എനിക്ക് കുടിക്കാന്‍ തരും.
സ്വന്തം ഭക്ഷണത്തിനു വേണ്ടി
നീ തീര്‍ത്ത വലക്കണ്ണികള്‍
മാഞ്ഞു പോകുന്നതിനു മുമ്പ്
ഞാന്‍ നിന്നെ മുഴുവനായും
എന്നിലേക്ക് ഒഴിച്ചു കഴിഞ്ഞിരിക്കും.
കരഞ്ഞും പിടഞ്ഞും
ഞാന്‍ പുറംതള്ളുന്ന കുട്ടികള്‍
അവരുടെ എട്ടു കാലുകള്‍ കൊണ്ട്
അച്ഛനെ തെരയും.
കൊച്ചുകൊച്ചു പല്ലുകള്‍
എന്‍റെ മാറിലിരുന്ന്
നമ്മളെ
ഊറ്റി വേര്‍തിരിക്കും.
ഞാനതൊന്നും ആഗ്രഹിക്കാത്തതു കൊണ്ട്
സ്വയം ഇല്ലാതാവുന്നു.
എനിക്കു വേണ്ടി
നീ ഇനി
എന്റെ വലയില്‍ വസിക്കണം.
എനിക്കു വേണ്ടി
നീ
ഒരച്ഛനാവാതെ സൂക്ഷിക്കണം.
----------------------------

No comments:

Post a Comment