Tuesday, November 18, 2014

പാസഞ്ചര്‍ ജനലരികിലെ പെണ്‍കുട്ടി /അരുണ്‍ ഗാന്ധിഗ്രാം


പാസഞ്ചറില്‍
എന്റെയടുത്ത് ജനലിനരികിലായി
ഒരു പെണ്‍കുട്ടിയിരിക്കുന്നു.
ഞാനവളുടെ മുഖത്തേക്ക് നോക്കുന്നില്ല.

ചാരിയിരുന്നാല്‍ മുട്ടിയെങ്കിലോ
മുട്ടിയാല്‍ ഇഷ്ടമായില്ലെങ്കിലോ
എന്നൊക്കെ കരുതി
ഞാന്‍ മുന്നോട്ടു നീങ്ങിയിരിക്കുന്നു.
ഞാനൊരു മാന്യനാണ് എന്ന്
മുഖത്തെഴുതിവയ്ക്കാന്‍ ശ്രമിക്കുന്നു.
ജനലിലൂടെ
മലമുകളിലെ കുരിശു കാണുമ്പോള്‍
എന്തൊരത്ഭുതം എന്ന മട്ടില്‍
കണ്ണില്‍ നിന്നു മറയുന്നതുവരെ നോക്കുന്നു.
നോട്ടം ജനലരികിലെ പെണ്‍കുട്ടിയുടെ
തൊട്ടടുത്തെത്തുമ്പോള്‍
അത് പിന്‍വലിച്ച്
വീണ്ടും മാന്യനാകുന്നു,
മുഖം ഇപ്പോളും കാണുന്നില്ല.
ഒന്നുമറിയാത്തതു പോലെ
വേറെയാരെയോ അത്യാവശ്യമായി തെരയുന്നതുപോലെ
ട്രെയിനിലെ മറ്റുള്ളവരെ നോക്കുമ്പോള്‍
നോട്ടം മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്തുടക്കുന്നു
മാന്യനായതിനാല്‍ ഞാനതും പിന്‍വലിക്കുന്നു.
കാറ്റടിക്കുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടിയുടെ മഞ്ഞ ഷാള്‍
എന്റെ കൈത്തണ്ടയില്‍ വീഴുന്നു.
അതൊന്നും അറിഞ്ഞതേയില്ല എന്ന മട്ടില്‍
ഞാന്‍ ബാഗില്‍ നിന്ന്
പ്രകാശന്‍ മുല്ലക്കാട് എന്ന യുവകവിയുടെ
പുസ്തകമെടുത്ത് നിവര്‍ത്തുന്നു.
ജനലരികിലെ പെണ്‍കുട്ടി
അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍
ഞാന്‍ ജനലിനപ്പുറത്ത്
കുരിശുമല തെരയുന്നു,
കാണുന്നില്ല...
അടുത്ത സ്റ്റേഷനെത്തുമ്പോള്‍,
ചായ കുടിച്ചേ പറ്റൂ എന്ന പോലെ
പുസ്തകം ബാഗിനു മുകളില്‍ വെച്ച്
ഞാന്‍ പുറത്തിറങ്ങുന്നു.
ചായയൂതുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടി
എന്റെ പുസ്തകം മറിച്ചുനോക്കുന്നതായും
ചായ കുടിച്ചു ഞാനെത്തുമ്പോള്‍
അവളതു തിരിച്ചു തരാനൊരുങ്ങുമ്പോള്‍
വേണ്ട, വായിച്ചോളൂ’എന്നു മര്യാദപ്പെടുന്നതായും
ഞാന്‍ ഭാവനയില്‍ കാണുന്നു.
‘പ്രകാശന്‍ മുല്ലക്കാട്
മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളെക്കുറിച്ച്
മനോഹരങ്ങളായ കവിതകളെഴുതിയിട്ടുണ്ട്,
ഞാനും!’
എന്നൊരു മുഖവുര
ഞാന്‍ ഹൃദിസ്ഥമാക്കുന്നു.
ചായക്ക്‌ ചൂട് കൂടുതലാവുന്നു,
ഊതിക്കുടിച്ചിട്ടും തീരുന്നതേയില്ല!

No comments:

Post a Comment