Friday, November 7, 2014

സ്വപ്നഗാനം / ഡി. വിനയചന്ദ്രന്‍


ഇന്നലെ നിന്നെക്കിനാവുകണ്ടു
തുമ്പിതന്‍ കൂട്ടത്തിലായിരുന്നു
കുന്തിപ്പുഴക്കരയായിരുന്നു
സന്ധ്യയ്ക്കടുത്തുവെച്ചായിരുന്
നു.
മുടിയിലൊരു കിളിത്തൂവല്‍ മാത്രം
അരയിലോ മൈലാഞ്ചിച്ചോപ്പുമാത്രം
ഇളയ പൂമൊട്ടാല്‍ പാദസരങ്ങള്‍
മുലയിലോ നേര്‍ത്ത നിഴലുമാത്രം.
ഒരു കുന്നു മറുകുന്നു നാം നടന്നു
ഇലയിലും പൂവിലും നാമിരുന്നു
മഴവന്ന നേരത്തു മഴ നനഞ്ഞു
മഴമേഘപ്പല്ലക്കില്‍ താണുപൊങ്ങി
അരുവിതന്‍മീതേ കിടന്നു നമ്മള്‍
അലപോല തുള്ളിക്കിടന്നു നമ്മള്‍.
എവിടെയോ കാട്ടിലൊരാന വന്നു
അവിടെല്ലാമിളകുന്ന കാടിരമ്പി
മഴവന്നു വെയില്‍വന്നു കാടുകത്തി
ഇടിമിന്നലോടെയക്കാടുകത്തി.
ഒരു കിളി പല കിളിയൊരുനൂറു കിളികളാ
പുഴയുടെ മീതേ പറന്നുപോയി.
ഒരു വെള്ളിമത്സ്യമപ്പുഴയുടെയുള്ളിലൂ
ടൊളിമിന്നിത്തെളിമിന്നിയിളകിപ്പോയി.
മലയിലെ തീയെല്ലാം തളിരിട്ട വനമായി
ഒരു സ്വര്‍ണമേഘമായ് നാമുയര്‍ന്നു
പുഴയൊരു തുമ്പിതന്‍ വയറില്‍ ചുറ്റി
ചെറുവാഴനാരിന്റെ ചരടുകെട്ടി
അകലേക്കു നമ്മളെ പട്ടംപോല്‍ പാറിച്ചു
അലതുള്ളിത്തുള്ളിക്കിടന്നു നമ്മള്‍.
------------------------------------


No comments:

Post a Comment