Sunday, May 17, 2015

അത്യാനന്ദം /വൈലോപ്പിള്ളിൽ ശ്രീധരമേനോൻ


പുസ്തകം മറിച്ചു ഞാൻ
കിടക്കെ,യരികത്തു
മെത്തയിലിരുന്നു നീ
പുഞ്ചിരിച്ചെന്നോടോതി:

'ഞാനൊന്നു ചോദിക്കട്ടെ,
നാമൊത്തു ചേർന്നി,ട്ടേറ്റ-
മാനന്ദം ഭവാൻ കണ്ട-
തേതൊരു മുഹൂർത്തത്തിൽ?'
അലസം പറഞ്ഞു ഞാൻ,
'എപ്പൊഴും' 'അതു പറ്റി,-
ല്ലനവദ്യമാനന്ദ-
മാസ്വദിച്ചതാ,ണെപ്പോൾ?'
സാവധാനമായ്‌ ചൊന്നേൻ,
ശരിയാ,ണൊരു മുവ്വാ-
ണ്ടായ്‌ വരും,മിഥുനത്തിൽ
പാതിരാവിനുശേഷം
ഇടിയും കൊടുങ്കാറ്റും
മാരിയുമുലകത്തെ-
ക്കിടിലം കൊള്ളിച്ചുഗ്രം
വേരോടെയുലയ്ക്കുമ്പോൾ
ഉണർന്നു കിടന്നു ഞാൻ
വലംകൈപ്പടമൊരു
കുനുന്തു ചിറകുപോ-
ലെൻ മാറിലണച്ചു നീ
ശ്വസിച്ചൂ ശാന്തം ഗാഢ-
നിദ്രയിൽ;പുറത്തട്ട-
ഹസിച്ചു ഭൂതങ്ങൾ ത-
ന്നുന്മാദം തകർക്കവേ,
ഇക്കിടക്കയിൽ കൂട്ടിൽ
കിളിക്കുട്ടികൾ പോലെ
നിഷ്കളങ്കമായ്‌ സ്നേഹ-
വിശ്വാസ നറും ചൂടു
പകർന്നു കിടന്നു നാം,
പ്രകൃതിക്ഷോഭത്തിന്റെ
പകയേശാതേ സ്വസ്ഥം,
സംതൃപ്തം സുരക്ഷിതം.
പറഞ്ഞേ,നാരോടെന്നി-
ല്ലാതെ ഞാൻ കൃതജ്ഞത-
യറിഞ്ഞേനാത്മൈക്യം,ഞാ-
നഭയ,മത്യാനന്ദം.
ചിരിച്ചു കൊണ്ടേ കൊഞ്ചീ,
'പാവമേ പാവം!' നീ,യെൻ-
ശിരസ്സു മാറിൽച്ചേർത്തു
തഴുകീ മന്ദം മന്ദം.
----------------------------------

No comments:

Post a Comment