Tuesday, May 19, 2015

വില്‍ക്കാനുണ്ട് വെയില്‍ / റഫീക്ക് അഹമ്മദ്

കൂരാട്ട് കുന്നുംകരത്താഴത്ത് ഏഴാം വാര്‍ഡില്‍
മുന്നൂറ്റിപ്പതിനാറാം നമ്പറു വീട്ടില്‍ പാര്‍ക്കും
കുഞ്ഞപ്പനാശാരിക്ക് പെട്ടെന്നു പിരാന്തായി.
ടിയാന്‍െറ മുഴക്കോലാല്‍ അളക്കപ്പെടാതുള്ള
വീടില്ല, കടയില്ല, കോഴിക്കൂടില്ലാ നാട്ടില്‍.
വീതുളി തൊടാത്തൊരു കഴുക്കോല്‍ത്തറിയില്ല
വീതി നീളങ്ങള്‍ വെളിപ്പെടാത്ത മരമില്ല.
മൂപ്പന്‍െറ കണക്കുകളില്ലാതെ പിറന്നില്ല
ഭാവനകളില്‍ നാട്ടാര്‍ പണിഞ്ഞ വെണ്‍മാടങ്ങള്‍.
അക്കൈകളെടുത്തതാ, ണിപ്പഴമണ്ണിന്നുള്ളില്‍
കാല്‍വിരലുണ്ടും കൊണ്ടുകിടന്ന വെള്ളങ്ങളെ.
അങ്ങനെക്കഴിഞ്ഞൊരു കണക്കിന്‍ പെരുന്തച്ച-
നാണിപ്പോള്‍ നട്ടപ്രാന്തിന്‍ നട്ടുച്ചയെന്നോര്‍ക്കണം.
പറയും മുറങ്ങളും നാഴിയുമായിട്ടയാള്‍
കാലത്തു വെയില്‍ മൂക്കും നേരത്തു പുറപ്പെടും.
പതുക്കെപ്പതയ്ക്കുവാന്‍ തുടങ്ങും വെയില്‍ കോരി
പ്പറയില്‍ മുറങ്ങളില്‍ നാഴിയില്‍ നിറച്ചിടും.
വില നിശ്ചയിച്ചിട്ടു വിളിച്ചു കൂവിപ്പാടും.
വര്‍ഷകാലത്താണെങ്കില്‍ മഴയെ, അതല്ലെങ്കില്‍
കാറ്റിനെ വാരിക്കൂട്ടി, വന്നു വാങ്ങുവിന്‍ വേഗ-
മെന്നൊരു വായ്ത്താരിയിലങ്ങനെ നടന്നയാള്‍.
മേക്കര വളപ്പിലെ ഹാജിയാര്‍, മനയ്ക്കലെ
നമ്പൂരി, റിയലെസ്റ്റേറ്റ് ദല്ലാളര്‍, പൊരുത്തുകാര്‍
പാറപൊട്ടിക്കുന്നവര്‍, മണ്ണുമാന്തികള്‍, ഫ്ളാറ്റു
പൊന്തിച്ചു കെട്ടുന്നവര്‍, കുന്നുകള്‍ വില്‍ക്കുന്നവര്‍
ആരാന്‍െറ പ്രാന്തും കണ്ട് വളിച്ച  ചിരിയോടെ
ആല്‍ത്തറ നിരങ്ങുന്ന തൊഴിലുറപ്പുള്ളവര്‍...
എല്ലാര്‍ക്കും വെയില്‍ വില്‍ക്കും കുഞ്ഞപ്പനാശാരീടെ
ചുണ്ടത്തു പൊള്ളും ചിരിക്കായിരത്തഞ്ഞൂറര്‍ഥം.
---------------------------------------------------

No comments:

Post a Comment