Tuesday, May 5, 2015

അതിരുകൾ / ഷംസ്‌ കീഴാടയിൽ


ഒരു തൂക്കുപാത്രം നിറയെ പായസം
ഒരു സഞ്ചി നിറയെ മാമ്പഴങ്ങൾ
നബീസേന്ന്
വേലിക്കുത്ത്‌ പിടിച്ച്‌ അടുക്കളയിലേക്ക്‌
അമ്മമ്മക്കൊരു നീട്ടി വിളിയുണ്ട്‌.

അടുപ്പിലെ കൊള്ളിയൊന്ന്
നീക്കി വെച്ച്‌ ഉമ്മ
വേലിക്കൽ ഹാജരാവും.
പിന്നെ,
അതിരുകൾ ഇല്ലാതാവും
നാടൊട്ടുക്കും രണ്ടുപേരും ഉലാത്തും
പണ്ടൊക്കെ എന്നു പറഞ്ഞു തുടങ്ങി
തീരാത്ത തീരാത്ത കഥകൾ പറഞ്ഞ്‌
നേരം സന്ധ്യ മയങ്ങും.
'ആ പെണ്ൺ വിളക്കു വെച്ചോ ആവോ'
അമ്മമ്മ വേവലാതിപ്പെടും
വാങ്ക്‌ കൊടുക്കാറായീന്ന്
ഉമ്മ ബേജാറാവും.
ന്നാ ഞാൻ പോട്ടേ ന്ന്
അമ്മമ്മ പിരിയുമ്പോൾ
നിക്കീം മ്മരത്തെ പുളിമ്മല് ത്തെ
പുളിങ്ങ ത്തിരി കൊണ്ടൊയ്ക്കോളീം
ന്നുമ്മ സ്നേഹം പറയും.
നീണ്ട്‌ വളഞ്ഞു പുളഞ്ഞു കിടക്കുന്ന
വേലിയപ്പോൾ ഒരു പുഴയാവും
ഞങ്ങൾ അരുവികളെല്ലാം
ആ പുഴയിൽ ചേരും
അതിൽ ഒരു തോണിയുണ്ടാവും
കളിച്ചും ചിരിച്ചും രണ്ട്‌ ജീവിതങ്ങൾ
തുഴഞ്ഞു പോവും.
ഇപ്പോൾ,
ആരൊക്കെയോ പുഴയിലെ
മണൽ കടത്തി
പുഴ വറ്റി
അതിരുകൾക്കുള്ളിൽ തന്നെ
അരുവികൾ മരിച്ചു വീണു.
ഞാനീ നീരില്ലാ കടവിൽ
വെറും ഒരു തുഴ പിടിച്ചു നിൽപ്പാണ് .
-------------------------------------

No comments:

Post a Comment