Tuesday, May 19, 2015

സാരി എന്ന പ്രത്യയം / കവിത ബാലകൃഷ്ണൻ


രണ്ടറ്റവും തിരുകിയ ചുരുളില്‍
പണിക്കാരിയുടെ പുതിയ വെള്ളസാരിയിരിക്കുന്നു
ഊണ്‍മേശയുടെ ഗ്ളാസില്‍
അത്  പെരുത്ത് പതിച്ച പ്രതിബിംബവുമുണ്ട്

മുറിയില്‍ ആകെയൊരു പശമണം പതിയിരിക്കുന്നതുപോലെ

ജീവിതം മുഴുവന്‍ യക്ഷികളെ താലോലിച്ച മുതലാളിച്ചി
പതിവുപോലെ ശ്രദ്ധാപൂര്‍വം എല്ലാം നോക്കിയിരിക്കുന്നു

...കഴുകിക്കമിഴ്ത്തിയ ഡവറ,
അമിതമായി വിനിയോഗിച്ച വെള്ളം,
തൊടാതെവിട്ട മൂല എന്നിങ്ങനെ,
പിന്നെ ധൃതിയില്‍ തുടച്ചുനീങ്ങുന്ന ഉപ്പൂറ്റിക്കീറുകളും...

എല്ലാം ഇപ്പോഴും അതേപടിതന്നെ
എങ്കിലും  എന്തിനെന്നറിയാതെ ദയനീയമായ ചില ചിന്തകളില്‍
ഇടക്കിടെ അവര്‍ ഇരുന്നു വിയര്‍ക്കുന്നു:

ഇന്ന് വൈകീട്ട് ഇവള്‍ പോകും
മറ്റൊരു പ്രത്യയത്തില്‍ സവാരിചെയ്ത്
ഒരു ലോറി നിറഞ്ഞ വനിതയായി...
അപ്പോള്‍
വെള്ളസ്സാരിയും
വെള്ളിക്കാശും
മറ്റൊരു രാഷ്ട്രപിതാവും
സ്വന്തം കൂട്ടരും
ഒട്ടൊരു മൈതാനവും
ചേര്‍ന്ന് അവളുടെ കാതടയ്ക്കും...

എത്രയും ദയാലുവായ എന്‍െറയടുത്തേക്ക്
നാളെയും അവള്‍ വരും, വരാതിരിക്കില്ല.
----------------------------------------------------

1 comment: