Sunday, May 31, 2015

 ചങ്ങലകള്‍ / ഗിരിജ പതേക്കര

കെട്ടിയിട്ടിരുന്ന കാലത്ത്
കാര്യങ്ങളേറെ എളുപ്പമായിരുന്നു
സംശയങ്ങളേ ഇല്ലായിരുന്നു.
കെട്ടുപൊട്ടിക്കണമെന്ന ചിന്തമാത്രം
വിദൂരങ്ങളിലലയാനുള്ള മോഹം മാത്രം
കുതിരയെ മനസ്സില്‍ ധ്യാനിച്ച്
ഒന്നുകുതറുകയേ വേണ്ടൂ.
പൊട്ടിയ ചങ്ങല വലിച്ചുള്ള പാച്ചിലില്‍
തിരിഞ്ഞുനോക്കാറേയില്ലായിരുന്നു.
കെട്ടറുത്തിട്ടതാണ്
പുലിവാലായത്
മുടിഞ്ഞ സംശയങ്ങളാണിപ്പോള്‍
അന്യനെക്കണ്ടാല്‍ കുരയ്ക്കയും
കള്ളനെ കടിക്കയുമല്ലേ വേണ്ടത്?
നാട്ടിലലയാതെ വീടുകാക്കലും
കൂറുകാട്ടലുമല്ലേ ചെയ്യേണ്ടത്?
വീട്ടിന്നലങ്കാരമാവാതെയും
വാലാട്ടാതേയുമെങ്ങനെയാണ്?
ഉയിരിനെപ്പൂട്ടിയ ഈ ചങ്ങലകള്‍
എങ്ങനെയാണറുത്തു മാറ്റേണ്ടത്?
--------------------------------------------

No comments:

Post a Comment