Tuesday, May 19, 2015

ഇടം/ എം.പി. പവിത്ര



ഈ മരത്തില്‍നിന്ന്
ആ മരക്കൊമ്പിലേക്ക്
പലനിറത്തൂവലുകളാല്‍
പാലംകെട്ടുന്ന കിളികള്‍.
നന്ത്യാര്‍വട്ടത്തിന്‍െറ
നനുത്തപൂവിന്‍മുകളില്‍
വെള്ളനൂല്‍ഗോവണികളിലേറി
ആകാശത്തുനിന്നൂര്‍ന്നിറങ്ങുന്ന
ഒരു മുഴുവന്‍ നിലാച്ചന്ദ്രന്‍.
ചാന്ദ്രപ്രഭയില്‍ മുറ്റത്തെ
പച്ചപ്പുല്‍ച്ചാടിക്കണ്ണുകള്‍
വൈഡൂര്യങ്ങളാകുമ്പോഴാണ്
മഞ്ഞുണങ്ങിയ ചെടികള്‍
തലതാഴ്ത്തി കാറ്റിനെ കാക്കുന്നതും
മഴയൊഴിഞ്ഞ വേനലിന്‍െറ
മണ്‍കട്ടകള്‍ വിണ്ടുപൊട്ടുന്നതും
ചില വരള്‍ച്ചകളിലേക്ക്
പിന്നെ പുതുമഴകള്‍ പെയ്തുനിറയുന്നതും.
വിരല്‍തൊടുമ്പോഴേക്കും
പൊട്ടിയുണര്‍ന്ന് വിത്തുതെറിപ്പിക്കുന്ന
പുളിയാരല്‍ച്ചെടിയുടെ
നീളന്‍കായ്കളെപോലെ
പോയകാലം
ഇങ്ങിനിവരാത്തവിധം
ചിതറിപ്പോകുന്നു.
-----------------------------------------

No comments:

Post a Comment