Friday, May 29, 2015

ഉള്ളാൽ / ജയദേവ് നയനാർ


.
മയിലേ നീ, യെനിക്കെറിഞ്ഞു
തന്ന ഒരു പീലി.
വെയിലേ നീ, യെന്നെയാകെ
നനച്ചുപിഴിഞ്ഞ ഒരു തുള്ളി.
മൗനമേ നീ, യെന്നിലേക്ക്
ചുരന്നുമുടിഞ്ഞ മുലക്കണ്ണ്.
.
ഓരോരോ നിറങ്ങൾ പായുന്ന
ചോരക്കുഴലിലേതാണ്
നിന്റെ പീലിയെന്നു തിരഞ്ഞ്
ഏതു നിറത്തിലാണ്
ഞാനനുരക്തനെന്ന് നിറഞ്ഞ്
തട്ടിമറിഞ്ഞ ചായങ്ങളിലൊന്ന്.
ഉടൽമഞ്ഞ.
ജഡനീല.
ചെന്തീ.
ഞാൻ, എന്നെയെറിഞ്ഞു വീഴ്ത്തിയ പീലി.
പകൽ ചോർന്നുടൽ കത്തു -
മാകാശത്തിന്റെ ഏത്
ഞരമ്പിലാണ് വെയിൽ
പെയ്യുന്നതെന്ന് നനഞ്ഞ്
ഏതു വെയിൽത്തുള്ളിയുടെ
കരാലിംഗനത്തിലാണ് ഞാ-
നുഷ്ണരക്തംവിയർത്തതെന്ന്
ഉള്ളാലെ സംശയിപ്പിച്ച്
തൂവിപ്പോയ ജന്മങ്ങളിലൊന്ന്.
ഞാൻ, മൃതിയാഴങ്ങളിലെന്നെ
മുക്കിയാഴ്ത്തിയ തുള്ളി.
ഞാൻ, ഇരുട്ടുചുണ്ടാലെന്നെ
ഓർമ വയ്ക്കുന്ന ഒറ്റ്.
.
പെയ്യുന്നതെന്തെന്നറിയാതെ
പോകുന്ന മേഘസ്ഖലനം.

-------------------------------------

No comments:

Post a Comment