Thursday, January 15, 2015

പെണ്ണാട്ടം / വിനോദ് വെള്ളായണി


ആര്‍ത്തു പെയ്യണ മഴയത്തു നാം
കോര്‍ത്ത കയ്യുമായ് നില്‍ക്കുമ്പോള്‍
ഓര്‍ത്തു പോയെടി പെണ്ണാളെ
നാം ചേര്‍ത്തുവച്ച കിനാക്കളെ.

പല പകലുകള്‍ പങ്കുവച്ചു
പ്രണയമുല്ലപ്പൂവു പൂത്തു
പൂവു നുള്ളി പൂക്കളങ്ങള്‍
തീര്‍ത്തതോണപ്പുലരി പോല്‍.
കറുകനാമ്പുകളിളകിയാടും
വയല്‍ വരമ്പിന്നോരത്ത്
നിന്‍ വരവു കണ്ടെന്‍ മിഴികള്‍ രണ്ടും
ഉണര്‍ത്തുപാട്ടായൂര്‍ജ്ജമായ്.
ആറ്റുവഞ്ചിക്കടവില്‍ നിന്നെ
കാത്തിരുന്നൊരു കൊറ്റി ഞാന്‍
കൊക്കുരുമ്മി കുഴലുമൂതി
ഒത്തു തുഴയാനെത്തി നീ.
വേരൊടുങ്ങിയ വാക്കുകള്‍
കരിന്തേളു കുത്തിയ ചിന്തകള്‍
കാറ്റലറും കരിമ്പനകളില്‍
കൊടിയ കാമച്ചിന്തുകള്‍
വേദനക്കനല്‍ തിന്നൊരെന്നിലെ
അല്ലല്‍ തീര്‍ത്തവളാണു നീ.
ആര്‍ത്തിരമ്പും കടലലകളില്‍
ആര്‍ദ്ര സന്ധ്യകള്‍ പൂത്തുവോ?
ആളൊഴിഞ്ഞ മണല്‍പ്പുറങ്ങളില്‍
കവിത കനലായ് തീര്‍ന്നുവോ?
ഇടവമെത്തി,ഇടിയും മിന്നലും
ഇരവു പകലുമോടിയെത്തി
ആടിയുലയണൊരിരവുപകലില്‍
ആശ തന്നുടെ തിരി കൊളുത്തി
കണ്ണു നട്ട് കൈകള്‍ കോര്‍ത്ത്
കാത്തിരുന്നവളാണ് നീ.
പാട്ടു പാടി കൂട്ടു കൂടി
നാം നടന്ന കാലമൊക്കെ
പാല്‍ നിലാവില്‍ മഴയിലി-
ന്നാട്ടമായി പൂത്തിറങ്ങി.
----------------------------------

No comments:

Post a Comment