Wednesday, January 7, 2015

ത്രാണനം / അഭിലാഷ് .കെ.എസ്


കുട്ടികൾ മടങ്ങിപ്പോയതിനുശേഷം
ആ വീട്ടിലേയ്ക്ക്‌ സൂര്യപ്രകാശം
മടിച്ച്‌ മടിച്ച്‌ കടന്നു വരുന്നു

ഉറക്കമില്ലാതെ
തിരിഞ്ഞും മറിഞ്ഞും കിടന്ന
ഗൃഹനാഥൻ ഒരു നിമിഷം
കണ്ണുകളിറുക്കിയടച്ച്‌ തുറന്ന്
കിടക്കയിലെഴുന്നേറ്റിരിയ്ക്കുന്നു
പതിവായി വാങ്ങാറുള്ള രണ്ട്‌
പാൽപ്പായ്ക്കറ്റുകളിലൊന്ന്
തിരിച്ച്‌ നൽകുമ്പോൾ
ജനൽപ്പഴുതുകളുടേയും, രാത്രി
കിടക്കുന്നതിനു മുൻപ്‌ അടയ്ക്കാൻ-
മറന്ന വാതിലുകളുടേയും ശ്യൂന്യതയിലേയ്ക്ക്‌
ആകാശത്തിന്റെ തൊണ്ണു കീറി
വെണ്മേഘങ്ങൾ കിളിർത്ത്‌ നിൽക്കുന്നു
ഇടതു കയ്യറ്റ കളിക്കുരങ്ങൻ ബൊമ്മ
ചാവി കൊടുക്കാതിരുന്നിട്ടും ഏതോ
അബോധ സ്മരണയിൽ കുറച്ചു നേരം
ചെണ്ട കൊട്ടുന്നു
വർക്ക്‌ ബുക്കിലെ
ഏ ഫോർ ആപ്പിൾ പഴുക്കാതെയും
ബീ ഫോർ ബാൾ ഉരുളാതെയും
ഡൈനിംഗ്‌ ഹാൾ ചുമരിൽ കാത്തിരിയ്ക്കുന്നു
ഷവറിൽ നിന്ന് ദേഹത്ത്‌ വീഴും
ഓരോ തുള്ളിയിൽ നിന്നും
തല തുവർത്താൻ കൂട്ടാക്കാതെ കുഞ്ഞു വിഷാദം
നനവാർന്നു നിൽക്കുന്നു
എത്ര ഉരച്ച്‌ കളഞ്ഞിട്ടും മൊബെയിലിലെ സ്ക്രീൻ സേവർ
തള്ള വിരൽത്തുമ്പിൽ പതിഞ്ഞു കിടക്കുന്നു
എത്ര തവണ റീ സെറ്റ്‌ ചെയ്തിട്ടും
ലാപ്‌ ടോപ്പ്‌ പാസ്വേഡ്‌ സിസ്റ്റത്തിനജ്ഞാതമാവുന്നു
സ്റ്റെയർക്കേസ്സുകളിറങ്ങുമ്പൊഴോർമ്മകൾ
ഉടൽ മുറുക്കങ്ങളിലമർത്തിച്ചവിട്ടി
മുകളിലേയ്ക്ക്‌ ഓടിക്കയറുന്നു
പുകമഞ്ഞ്‌ മൂടിയ വഴിയിലേയ്ക്കയാൾ
സ്കൂട്ടറിന്റെ മഞ്ഞവെളിച്ചം തെളിയ്ക്കുന്നു
ചുഴലിക്കറ്റിനുശേഷം ശാന്തമായ
സ്വന്തം മനസ്സിൽ
അയാൾ ഒരു കളിക്കിലുക്ക്‌ കണ്ടെത്തുന്നു
വലത്‌ കൈകൊണ്ടത്‌ ഉയർത്തിയെടുത്തതും
തൊണ്ടടർന്ന് കിലുക്കാമണികളുരുണ്ട്‌ പോകുന്നു
കറുത്ത കൊടികളും തകർന്ന തെരുവും
വെടിത്തുള വീണ പ്ലേയ്‌ സ്കൂളും കടന്ന്
അയാളവയ്ക്ക്‌ പിറകെ സ്കൂട്ടറോടിച്ചു പോകുന്നു
ജീവിത നിർമ്മാണശാല അയാളുടെ
പേരിനു നേരെ ആബ്സെന്റിസം മാർക്ക്‌ ചെയ്യുന്നു.
------------------------------------------------

No comments:

Post a Comment