Friday, January 2, 2015

കൂട്ടുകാരനല്ലാത്തവനോട് / മനോജ്‌ കുറൂർ


ഒന്നുതന്നെ തിരഞ്ഞതിനാല്‍
നാം കൂട്ടുകാരല്ലാതായി.
നീ തേടിനടന്നത് എന്റെ
കാലില്‍ത്തടഞ്ഞതുകൊണ്ടല്ല.
നിലത്തുനിന്നെടുത്ത്
വിരലുകള്‍ക്കിടയില്‍ ചേര്‍ത്തപ്പോള്‍
നിന്റേതല്ലാതായതിന്റെ
പകച്ചുനോക്കലിലോ
നേര്‍ക്കുനേരെത്താത്ത
പകപോക്കലിലോ അല്ല.
എന്റെ ഉള്ളംകൈയില്‍
വിത്തായൊതുങ്ങിയത്
നിന്റെ ഉള്ളിലാണ്
വളര്‍ന്നുവിളഞ്ഞത്.
ഒന്നു തിളങ്ങിക്കാണാന്‍
ഞാനതു പുറത്തു വയ്ക്കുന്നു.
നിന്റെ കണ്‍മുനയേറ്റപ്പോഴേ
ഉരുക്കുവെള്ളം പോലത്
വെട്ടിത്തിളങ്ങി
ഒഴുകിപ്പരന്ന്
വെയിലായുയര്‍ന്ന്
കാറ്റിലലഞ്ഞ്
മരച്ചില്ലകളില്‍ത്തടഞ്ഞ്
നിലത്തിറ്റുവീണ്
നിറം മങ്ങിയുണങ്ങി
മാഞ്ഞുമാഞ്ഞു പോകുന്നു.
വറ്റിത്തീര്‍ന്ന ഇടം നോക്കാന്‍
ഞാനൊരു മണ്‍വെട്ടിയും
തിരിച്ചുകിട്ടാന്‍
നീ അരിപ്പയുമാകണം.
കൂട്ടുകാരാ...
നീയെന്നെവച്ചു കുഴിക്ക്
നിന്നിലൂടെ ഞാനതരിച്ചെടുക്കാം.
-------------------------------------

No comments:

Post a Comment