Sunday, January 25, 2015

ചങ്ങമ്പുഴ കൃഷ്ണപിള്ള / കാവ്യനര്‍ത്തകി


കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകുമുടയാടകളിലൊളിയലകള്‍ ചിന്നി
അഴകൊരുടലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി ,മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാളകവിതേ.

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി.
അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നില്‍
സ്പന്ദിക്കുമാമധുരസ്വരവീചികള്‍ തന്നില്‍
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍ പോല്‍ തത്തീ ലയഭംഗി.
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലം പിടിച്ചു
തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്പസുഷമകള്‍ ചാമരം വീശി.
സുരഭിലമൃഗമദതിലകിതഫാലം
സുമസമസുലളിതമൃദുലകപോലം
നളിനദളമോഹനനയനവിലാസം
നവകുന്ദസുമസുന്ദരവരമന്ദഹാസം
ഘനനീലവിപിനസമാനസുകേശം
കുനുകുന്തളവലയാങ്കിതകര്‍ണ്ണാന്തികദേശം.
മണികനകഭൂഷിതലളിതഗളനാളം
മമ മുന്നിലെന്തെന്തൊരു സൌന്ദര്യമേളം!
മുനിമാരും മുകരാത്ത സുഖചക്രവാളം
പുണരുന്നൂ പുളകിതം മമ ജീവനാളം.
ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജടതന്‍ ജ്വരജല്പനമയമായ മായ
മറയുന്നൂ--വിരിയുന്നൂ മമ ജീവന്‍ തന്നില്‍
മലരുകള്‍--മലയാളകവിതേ നിന്‍ മുന്നില്‍
നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിദം
നിന്‍ നര്‍ത്തനമെന്തത്ഭുതമന്ത്രവാദം.
കണ്ടു നിന്‍ കണ്‍കോണുകളുലയവേ,കരിവരി-
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ,നിന്‍ കൈവിരലുകളിളകവേ കണ്ടു ഞാന്‍
കിളി പാറും മരതക മരനിരകള്‍.
കനകോജ്ജ്വലദീപശിഖാ രേഖാവലിയാലേ
കമനീയകലാദേവത കണി വെച്ചതു പോലെ
കവരുന്നൂ കവിതേ തവ നൃത്തരംഗം
കാപാലികനെങ്കിലുമെന്നന്തരംഗം.
തവ ചരണ ചലനകൃത രണിതരതരംഗണം
തന്നോരനുഭൂതി തന്‍ ലയനവിമാനം
എന്നെപ്പലദിക്കിലുമെത്തിപ്പൂ--ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ...
കരകമലദളയുഗളമൃദുമൃദുലചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയി
പരിധൃതപരിണതപരിവേഷനായി!
ജന്മം ഞാന്‍ കണ്ടു ഞാന്‍ നിര്‍വൃതിക്കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വര്‍ഗങ്ങള്‍ സ്വപ്നവുമായെത്തി
മായികേ നീ നിന്‍ നടനം നടത്തി.
പുഞ്ചിരി പെയ്തു പെയ്താടൂ നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടൂ ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണി കൊട്ടിയ കവിതേ!
പലമാതിരി പലഭാഷകള്‍ പല ഭൂഷകള്‍ കെട്ടി-
പ്പാടിയുമാടിയും പല ചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ
വിസ്മരിക്കില്ല ഞാന്‍ നിന്നെസ്സുരസുഷമേ!
തവ തലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെ തഴുകട്ടേ പെരുമയും പേരും
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവീ ?-അയ്യോ
പോവല്ലേ പോവല്ലേ പോവല്ലേ ദേവീ...!
---------------------------------------------

No comments:

Post a Comment