Tuesday, January 6, 2015

കൊണ്ടാട്ടം / ഗിരിജ പതേക്കര



വയലിന്‍ മടിത്തുമ്പില്‍
സ്വപ്നങ്ങളാല്‍ വലകള്‍ നെയ്ത്
കാറ്റിനോട് കളിപറഞ്ഞ്
ചെടിയോടു ചേര്‍ന്ന് നിന്ന കാലം
എന്റെ മെയ്യും മനവും മൃദുവായിരുന്നു
ഇളംപച്ചപ്പിന്റെ തുടുപ്പ്
തിളങ്ങുന്ന മിനുപ്പ്
നനവിന്റെ മിടിപ്പ് .
ചെടിയില്‍ നിന്നടര്‍ന്നു
എങ്ങോ ചെന്നെത്തിയപ്പോഴേക്കും
കാറ്റ് എന്റെ ജീവജലമേറെയും
വറ്റിച്ചു കളഞ്ഞിരുന്നു
പിന്നീടെന്നെ കൊത്തിനുറുക്കി
വേവിച്ചൂറ്റിയപ്പോഴും
ആത്മാവുമാത്രം നുറുങ്ങിയില്ല ,
വെന്തതുമില്ല.
ബാക്കിവന്ന ചോരയും നീരും
കത്തുന്ന വെയിലും ഊറ്റിയെടുത്തു
അങ്ങനെ ഞാന്‍
കറുത്ത് ഉണങ്ങി
കൊണ്ടാട്ടമായി മാറി ....
ഇപ്പോള്‍ ഞാന്‍
അടുത്ത ഊഴവുംകാത്ത്
ഒരു ഭരണിക്കുള്ളില്‍
അടങ്ങിയിരിപ്പാണ്
തിളയ്ക്കുന്ന എണ്ണയിലേക്ക്
എന്നെയൊന്നെറിഞ്ഞു നോക്കൂ
അപ്പോള്‍ കാണാം
ആത്മവീര്യത്തോടെ
തലയുയര്‍ത്തി
ഞാന്‍ പൊങ്ങിപ്പൊങ്ങി വരുന്നത്
കടിച്ചാല്‍ പൊട്ടാത്തവണ്ണം
മൊരിയുന്നത്
-------------------------------------

No comments:

Post a Comment