Tuesday, January 6, 2015

എൻ.എൻ.കക്കാട്‌ / ചെറ്റകളുടെ പാട്ട്‌


ചെറ്റകളല്ലോ ഞാനും നീയും
വരികരികത്തിരിയിത്തിരി
പരദൂഷണലഹരിയിൽ
നാണമുരിഞ്ഞൊന്നു തുടിച്ചു കുളിക്കാം
ചെറ്റകളല്ലോ നീയും ഞാനും.

പ്രിയ ചെറ്റേ
നീയീ കഥ കേട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ ചിറിയുമിളിച്ചിതു കേട്ടോ.

പണ്ടൊരു തന്തയ്ക്കന്തി-
യ്ക്കൽപ്പം ലഹരിയകത്തായപ്പോൾ
വാലുമുളച്ചെന്നൊരു തോന്നൽ.

അപ്പോൾ
മലമുകളേറീട്ടൊന്നു കുതിച്ചു പറ-
ന്നാഴിയ്ക്കക്കരെ സമ്മന്തപ്പുരയിൽ
ചെന്നു പതുക്കെയിറങ്ങാൻ മോഹം വന്നു.
വന്ന കടിഞ്ഞൂൽപ്പൂതി മറയ്ക്കാനാമോ?

കുന്നിലിഴഞ്ഞു കരേറി-
ക്കൈകാൽ വീശീട്ടങ്ങു പറന്നു.

പിറ്റേന്നാവഴി
കണ്ണുകളെയ്തു ചൊറിഞ്ഞു
നടന്നൊരു പുലയാടിപ്പെണ്ണു
അവന്റെ കൈയും കാലും തലയു-
മെലുമ്പുകളും വാരിക്കൂട്ടീ-
ട്ടൊരുപിടി മണ്ണി-
ട്ടൊരു കാഞ്ഞിരമല്ലോ നട്ടു.

ഒന്നാം കാഞ്ഞിരം പൊലയാടിക്കാഞ്ഞിര-
മോരില മൂവില തഴച്ചു വന്നു.
പതിരായി പാറിവീണ പഴഞ്ചൊല്ലൊരു മുറം
കടയ്ക്കിട്ടു ചുട്ടു കൈയ്ക്കും പശുവിൻ പാൽ നനച്ചു.

ഇല വന്നു പൂ വന്നു കായ്‌ വന്നു കാഞ്ഞിരം
ഇവിടെ നിൽക്കുന്നതിന്നെന്തിനെന്നോ?
എനിക്കും നിനക്കും പറിച്ചു തിന്നാൻ
ഇതു തിന്നാൽ നമുക്കൊട്ടും കയ്ക്കില്ലാ
ചെറ്റകളല്ലോ നീയും ഞാനും.

വേറെ ചെറ്റകളീവഴി വന്നാ-
ലവരുടെ കോങ്കണ്ണും കൂട്ടി
പറിച്ചു തിന്നാം വയറുനിറച്ചും
കാഞ്ഞിരമല്ലേ കൈക്കില്ല.
എന്നിട്ടാടിപ്പാടിപ്പെലയാടിപ്പെ-
ണ്ണിതുവഴി കണ്ണുകളെയ്തു വരുന്നതു
നോക്കിയിരിക്കാം.

പാടെട ചെറ്റേ, പാട്‌....
ഒന്നാം കാഞ്ഞിരം പെലയാടിക്കാഞ്ഞിരം....
തിന്തിമി തക്കിട തിന്തിമി തക്കിട......

ആടെട,ചെറ്റേ ആട്‌...
മ റ്റെന്തുണ്ടീ നാണംകെട്ട ജഗത്തിൽ ചെയ്യാൻ
------------------------------------------------------

No comments:

Post a Comment