Monday, January 19, 2015

ഊഞ്ഞാലിന്മേല്‍ / ബാലാമണിയമ്മ


ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.
ശൂന്യതയെച്ചിത്രരേഖാങ്കിതമാക്കും
വന്യവടത്തിന്‍ വിരലില്‍ത്തൂങ്ങി,
പ്രാകൃതാഹ്ലാദത്തിന്‍ പച്ചത്തിടമ്പാകും
നീ കളിയാടുന്നൂ പേര്‍ത്തും പേര്‍ത്തും.
അമ്മനുഷ്യാത്മാവു കൌതുകാലോരോരോ
കര്‍മ്മകാണ്ഡങ്ങളിലെന്നപോലെ,
നര്‍ത്തനം ചെയ് വൂ നീ മേലോട്ടു പോംതോറും
നേര്‍ത്തുവരും വിണ്ണൊതുക്കുകളില്‍.
വാനില്‍ നിന്നെത്തുന്നൂ ദിവ്യഭോഗങ്ങളെ-
പ്പൂനിലാവില്‍പ്പൊതിഞ്ഞേന്തും രാത്രി.
ആലിന്റെ കൊമ്പുകള്‍തോറും കൊഴിഞ്ഞു,വീ-
ണാലസിപ്പൂ നറുംവൈരക്കല്‍കള്‍.
ആടുകെന്നൂഞ്ഞാലേ മുന്നോട്ടവയെ ഞാ-
നാശു പോയ്‌വാരുവേന്‍ കൈനിറയെ.
പാതാളം മെല്ലെന്നുയര്‍ത്തി നിവര്‍ത്തുന്നു
പാരിന്റെ തൃപ്പൊന്‍ജയക്കൊടിയെ.
പാഴ്മറ നീക്കുന്നു മന്ദം മയില്‍‌പ്പീലി-
പ്പാവാട ചാര്‍ത്തുന്ന ഭൂതധാത്രി.
ആടുകെന്നൂഞ്ഞാലേ,പിന്നോട്ടു വിശ്രമം
തേടുവേനമ്മതന്‍ വാര്‍മടിയില്‍.
ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.
നിന്നില്‍ നിന്നുച്ചലിയ്ക്കാവൂ സദാനന്ദ-
ത്തിന്നൂഷ്മളോച്ച്വാസനിശ്വാസങ്ങള്‍.
നിന്‍ചുറ്റും നിന്നു തിമിര്‍ക്കാവൂ കാലത്തിന്‍
പിഞ്ചോമല്‍പ്പൈതങ്ങള്‍ നാഴികകള്‍.
-----------------------------------------

No comments:

Post a Comment