Tuesday, January 13, 2015

കടം / വീരാൻകുട്ടി


പൂമ്പാറ്റകൾ ഉടുപ്പു തുന്നുന്ന
ഇടങ്ങളിൽ പോയിട്ടില്ല .

ഉറുമ്പിന്റെ കണ്ണിലൂടെ
നോക്കിയിട്ടില്ല ഭൂമിയെ .

പുഴുവിൻ ഉടൽവഴക്കങ്ങളിൽ
നടന്നില്ല .

മഴയുടെ  സ്പ്ഫടികപ്പാനൽകൊണ്ടുള്ള
വീട്ടിൽ
വെയിലു ചോരുന്നത്
കൊള്ളുവാൻ കഴിഞ്ഞിട്ടില്ല .

ഒരാഗ്രഹംകൂടിയുണ്ട്
നടക്കാത്തതായിട്ട് :

ഭൂമിയെ കണ്ടു കണ്ണഞ്ചി
മടങ്ങാൻ മറന്ന്
നിന്നുപോകുന്ന മിന്നലിനെ
അഴിച്ചെടുത്ത്
ഒരുനാൾ പണിയണം
ഉമ്മയ്ക്കൊരരഞ്ഞാണം.
----------------------------

(ഉമ്മയുടെ പുന്നാര അരഞ്ഞാണംആരുമറിയാതെ വിറ്റാണ് എന്നെ പ്രീഡിഗ്രിയ്ക്കു ചേര്‍ത്തത്.മിന്നലിനെ മറ്റെന്തിനേക്കാളുഠ പേടിക്കുന്ന എൻറെ പാവം ഉമ്മ.
-------വീരാൻകുട്ടി )

No comments:

Post a Comment