Tuesday, January 6, 2015

വൃന്ദാവനരംഗം / സുഗതകുമാരി



കാടാണ് കാട്ടിൽ കടമ്പിന്റെ കൊമ്പത്തു
കാൽതൂക്കിയിട്ടിരിപ്പാണു രാധ
താഴെപ്പടിഞ്ഞിരുന്നേകാഗ്രമായതിൽ
കോലരക്കിൻ ചാറു ചേർപ്പു കണ്ണൻ!

കോലും കുഴലും നിലത്തുവച്ചും മയിൽ-
പ്പീലി ചായും നെറ്റി വേർപ്പണിഞ്ഞും
ചാരിയിരിക്കുമാ രാധതൻ താമര-
ത്താരൊത്ത പാദം കരത്തിലേന്തി
ഉജ്ജ്വലിക്കുന്ന ചുവപ്പുവർണ്ണംകൊണ്ടു
ചിത്രം വരയ്ക്കുകയാണ് കണ്ണൻ!
ആനന്ദബാഷ്പം നിറയും മിഴിയുമായ്
ഞാനതും നോക്കി മറഞ്ഞുനിൽക്കെ
പെട്ടെന്നു ഹർഷം പൊറാഞ്ഞു കടമ്പതാ
ഞെട്ടിയടിമുടി പൂത്തുപോയി!
നീലിച്ച നീൾമിഴി തെല്ലുയർത്തിഗ്ഗോപ-
ബാലയപ്പൂക്കളെ നോക്കിടുന്നു
കാടാണ്, കാണുവാനാരുമില്ലെങ്കിലും
കാതരമായ് മിഴി കൂമ്പിടുന്നൂ
ചേലിൽ ചുവന്ന കൈവെള്ളയിൽ വെച്ച വെൺ
ചേവടിയാകെ വിറച്ചിടുന്നു
“എന്തിത്? തെറ്റീ വര!“ എന്നു മാധവൻ
തൻ‌കുനുചില്ലി ചുളിച്ചിടുന്നു
ഓളങ്ങൾ മിന്നിക്കുലുങ്ങുന്നു! തോഴിയാം
കാളിന്ദി പുഞ്ചിരിക്കൊണ്ടിടുന്നു!
തീരെ ദരിദ്രമെൻ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളിൽ?
കാൽക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം
കാലിൽ ചുവപ്പു ചാർത്തുന്ന രാധ
ആ വലംതോളത്ത് ചാരിനിന്നൊപ്പമായ്
കോലക്കുഴൽ പഠിക്കുന്ന രാധ
കണ്ണീരണിഞ്ഞ മിഴിയുമായ് കാണാത്ത
കണ്ണനെത്തേടി നടന്ന രാധ
ആമയമാറ്റുമസ്സൂര്യനെപ്പാവമീ
ഭൂമിയെപ്പോൽ വലംവച്ച രാധ
ഈ രാധയുള്ളിൽ പ്രതിഷ്ഠിതയാകയാൽ
തീരാത്ത തേടലാകുന്നു ജന്മം!
------------------------------------------

No comments:

Post a Comment