Friday, March 6, 2015

പത്രക്കപ്പൽ / അരുണ്‍ ഗാന്ധിഗ്രാം


ഒരു തുള്ളി വെള്ളമൊഴിച്ചാൽ
അലിഞ്ഞുപോയേക്കാവുന്നത്രയും പഴകിയ
ഒരു ദിനപ്പത്രമെടുത്ത്
കുഞ്ഞിനൊരു കപ്പലുണ്ടാക്കിക്കൊടുക്കുന്നു.

ബോറടി മാറ്റാൻ
വായിക്കുന്ന പുസ്തകത്തിൽ
ബോംബെയിൽ നിന്ന് സതാംപ്ടണിലേക്ക്
ഒരാൾ ആദ്യമായി കപ്പൽ കയറുന്നു.
ചെങ്കടൽ മനോഹരമായ ഒരു തടാകം പോലെ ശാന്തമാണെന്നും
കപ്പലിൽ ചിലപ്പോഴെല്ലാം ദേശാടനപ്പക്ഷികൾ വിശ്രമിക്കാറുണ്ടെന്നും
മരുഭൂമിയിൽ നിന്ന് ഊഷ്മളമായ കാറ്റടിക്കുന്നുവെന്നും
കപ്പൽ ഡെക്കിലേക്ക് തുള്ളിച്ചാടി മീനുകൾ വീഴുന്നുവെന്നും
കടലിൽ ഡോൾഫിനുകളുടെ കളികൾ കാണാമെന്നും
വായിക്കുന്നു
രാത്രിയിൽ
പ്രണയത്തിന്റെ നക്ഷത്രവിളക്കുകൾ തെളിയിക്കുന്ന
കണ്ണെത്താത്ത ആകാശം,
സ്വപ്നങ്ങളിൽ മാത്രം തെളിഞ്ഞേക്കാവുന്ന
രസലോഹപ്പരപ്പ് പോലെ
തിളങ്ങുന്ന സമുദ്രം
സെയ്ദ് തുറമുഖത്ത്
ഈജിപ്ഷ്യൻ വേശ്യകളുടെ ചിത്രങ്ങൾ നിറഞ്ഞ
പോസ്റ്റ്‌ കാർഡുകളുമായി
രാത്രി സ്വർഗങ്ങളിലേക്ക് മാടി വിളിക്കുന്ന
എണ്ണ മിനുപ്പുള്ള പുരുഷന്മാർ.
ബോംബെയിൽ നിന്ന് സതാംപ്ടണിലേക്ക്
കപ്പൽ കയറിയ മനുഷ്യൻ
വേശ്യാലയങ്ങളിൽ കയറുന്നില്ല.
എന്തൊരു ബോറാണ്..
പുസ്തകം മടക്കി വയ്ക്കുന്നു.
ഇവിടെയിപ്പോൾ ,
കുഞ്ഞിന്റെ വഞ്ചി
ഒരു മീറ്ററപ്പുറത്ത്
പുല്ലിൽ കുരുങ്ങി നിലച്ചുപോയിരിക്കുന്നു.
അവൻ ഇതുവരെ
അവിടെ നിന്ന് മാറിയിട്ടില്ല
പത്രക്കപ്പലിന്റെ അലിഞ്ഞു തുടങ്ങിയ യന്ത്രങ്ങൾ
ഈർക്കിലെടുത്ത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നു.
ഒരു മണിക്കൂറിൽ
പത്തു മീറ്റർ മാത്രം നീങ്ങിയ
ഈ പഴഞ്ചൻ കപ്പൽ
അവനെയൊട്ടും ബോറടിപ്പിക്കാത്തതെന്താണ്?
---------------------------------------------------

1 comment:

  1. പത്രക്കപ്പലിന്റെ അലിഞ്ഞു തുടങ്ങിയ യന്ത്രങ്ങൾ
    ഈർക്കിലെടുത്ത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നു

    ReplyDelete