Tuesday, March 3, 2015

ലുബ്ധപ്രതിഷ്ഠ / ജയദേവ് നയനാർ


മരിച്ച രണ്ടുപേര്‍ താന്താങ്ങളുടെ
ഭാവികാലത്തുവരാനിരിക്കുന്ന
സംഭവങ്ങളെ അതീവ സത്യസന്ധതയോടെ
നിരാകരിക്കുന്നതു പോലെയായിരുന്നു അത്.
ഒരിക്കലും ജനിക്കാന്‍പോകാത്ത രണ്ടുപേര്‍
താന്താങ്ങളുടെ പില്‍ക്കാലത്തെു നടന്ന
സംഭവങ്ങളെ അതീവ അതിശയോക്തിയോടെ
അംഗികരിക്കുന്നതുപോലെയായിരുന്നില്ല അത്.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ക്ക് താന്താങ്ങള്‍ക്ക് സ്വന്തമായി
ഒരു ഭാഷ പോലും പറയാന്‍
ശരിക്കു പറയാന്‍ കൂടിയാവുന്നുണ്ടായിരുന്നില്ല.
പറയേണ്ടതു നാവു കൊണ്ടാണെന്നു കൂടി
അറിയുമായിന്നില്ല.
നാവ് എന്നൊരവയവമെന്താണെന്ന് കുടി
നിശ്ചയമുണ്ടായിരുന്നില്ല.
ഭാഷയ്ക്കു മുന്‍പത്തെ ഏതോ
അക്ഷരങ്ങള്‍കൊണ്ടായിരുന്നു
സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
ഇല്ലാത്തെ ഉടല്‍ വല്ലാതെ ഇളക്കിയിരുന്നു.
അതു ചുറ്റുപാടും വല്ലാതെ
കുലുക്കിയിരുന്നു.
എന്താണ് ഉടലുകളിളക്കി ഇങ്ങനെ
ചെയ്യുന്നതെന്ന സംശയത്താല്‍
അവര്‍ പിടിക്കപ്പെടേണ്ടതായിരുന്നു.
കൊടുങ്കാറ്റ് വീശിയിരുന്നു.
ഇലകളില്‍ കാറ്റ് പിടിച്ചിരുന്നു.
ഭൂമിയിലെ ഇളകിക്കിടക്കുന്ന വസ്തുക്കളെല്ലാം
പെട്ടെന്നു രോമാഞ്ചം വന്നതുപോലെ
ഉയര്‍ന്നുനിന്നിരുന്നു.
രോമാവൃതമായ ആകാശത്തമിപ്പോള്‍
പൊഴിഞ്ഞുവീഴുമോ എന്നു സംശയിപ്പിച്ചിരുന്നു.
അവയവങ്ങള്‍ കാറ്റില്‍ സ്ഥാനംതെറ്റി
ഏതാണ്ടെല്ലാവരും നഗ്നരായിരുന്നു.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ താന്താങ്ങള്‍ക്ക് സ്വന്തമായി
ഉണ്ടായിരുന്നു എന്നു വിചാരപ്പെട്ടിരുന്ന
ഒരു പില്‍ക്കാലത്തെക്കുറിച്ച്
ഇടയ്ക്ക് സ്വന്തമായി ഓര്‍ക്കാന്‍
ശ്രമിക്കുന്നതായി വിചാരിക്കാന്‍
ആലോചിക്കുന്നതിനിടെ ഇടയ്ക്കിടയ്ക്ക്
എന്തോ ഓര്‍ത്തുപോവുന്നുണ്ട്.
ആലോചനകളെ ശരീരത്തിന്‍റെ ഭാഷയിലേക്ക്
എങ്ങനെ ഭാവമാറ്റം നടത്തുമെന്നുകൂടി
അറിയാന്‍ പാടില്ലായിരുന്നു.
ഇടയ്ക്ക് അവരുടെ വിചാരങ്ങള്‍
എവിടൊക്കെയോ വച്ച് കൂട്ടിമുട്ടുന്നുണ്ടെങ്കിലും.
അവര്‍ക്കു പരസ്പരം ഉമ്മവയ്ക്കാനോ
കെട്ടിപ്പിടിക്കാനോ അപരന്‍റെ അവയവങ്ങളില്‍
തഴുകാനോ കഴിയുന്നുണ്ടായിരുന്നില്ല.
അപ്പോഴും ഉടലുകളാകെയിളക്കി
അവര്‍ വാക്കുകള്‍ കൊണ്ടു സംസാരിച്ച്.
അതാണ് സംശയത്തിനിടയാക്കുന്നതും
പിന്നീടെപ്പോഴോ അവര്‍ പിടിക്കപ്പെടാനിരിക്കുന്നതും.
ഉടല്‍ ശക്തിയായി ഇളക്കുന്നതിന്‍റെ
അര്‍ഥം അവര്‍ക്കറിഞ്ഞുകൂടെന്ന് പറയുന്നുണ്ട്.
അതൊന്നും അവരുടെ ഭൂതകാലത്ത്
കേട്ടുകേള്‍വി പോലുമില്ലാത്ത നൃത്തങ്ങളാണ്.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ താന്താങ്ങള്‍ സ്വന്തമായി
ഒരിക്കലും കണ്ടുമുട്ടാന്‍ പോകുന്നില്ലെന്ന്
ആത്മാര്‍മായി വിശ്വസിച്ചതു പോലെയുണ്ട്.
തന്‍റെ ഉടലിന് അന്ന് സ്പോഞ്ച്കെയ്ക്കിന്‍റെ
മണമായിരുന്നെന്ന് പറയണമെന്നുണ്ട്.
തന്‍റെ പൊക്കിള്‍ച്ചുഴിക്കു ചുറ്റും
ഒരു കടന്നല്‍ക്കൂട്ടം തേന്‍
ഒളിച്ചുവച്ചിരുന്നു എന്നു പറയണമെന്നുണ്ട്
രണ്ടാമത്തെയാള്‍ക്ക്.
എന്നാല്‍ ഉടലെന്തെന്നോ പൊക്കിള്‍ച്ചുഴിയെന്തെന്നോ
അറിയുന്നുണ്ടായിരുന്നില്ല.
എഴുതിത്തുടങ്ങിയിട്ടില്ലാത്ത ഒരു
കവിതയില്‍ ഒരുപമ വായിക്കുന്നത്
പോലെയായിരുന്നു അത്.
സ്പോഞ്ച്കെയ്ക്കിന്‍റെ മണമുള്ള ഉടല്‍ മണത്ത്
ആസക്തനായെന്ന് പറയണമെന്നുണ്ട്.
പൊക്കിള്‍ച്ചുഴിക്കടുത്ത തേനറക്കൂട്ടിലെ
കടന്നലുകള്‍ താനായിരുന്നുവെന്ന്
പറയണമെന്നുണ്ട് രണ്ടാമത്തെയാള്‍ക്ക്,
എന്നാല്‍ കാലമെന്തെന്നോ കാമമെന്തെന്നോ
അറിയുന്നുണ്ടായിരുന്നില്ല.
എഴുതാനൊട്ടുമിടയില്ലാത്ത കവിതയില്‍
വാക്കുകളേതെന്നറിയാത്ത പോലെയായിരുന്നു അത്.
.
മരിച്ച രണ്ടുപേര്‍ താന്താങ്ങളുടെ
ഭാവികാലത്തുവരാനിരിക്കുന്ന
സംഭവങ്ങളെ അത്രയും അവിശ്വസനീയമായ
സത്യസന്ധതയോടെ നിരാകരിക്കുമെന്ന്
ആരാണ് കരുതിയിരുന്നിട്ടുണ്ടാകുക.
ഒരിക്കലുമെഴുതാത്ത കവിത
ഒരിടത്ത് അവസാനിപ്പിക്കുന്നതുപോലെ
അത്രയും കൃത്യമായി.
ഒരിക്കലുമെഴുതാത്ത കവിത
ഉയര്‍ത്തിപ്പിടിച്ചിരിക്കുമായിരിക്കുന്ന
ഉടല്‍രോമങ്ങളെ അത്ര തന്മയത്വത്തോടെ.
അതു മുളപ്പിക്കുമായിരുന്ന
ചിറകുകളെ അത്രയും ലുബ്ധമായി
തൂവല്‍വിരിച്ചുകൊണ്ട്.
---------------------------------

No comments:

Post a Comment