Wednesday, March 4, 2015

വെളുത്ത കുഞ്ഞപ്പാപ്പന്റെ കണ്ണ് .../ സുധീർ രാജ്


വിണ്ടു കീറിയ മുണ്ടകപ്പാടത്തു കൂടി
ഷൂസിട്ടു നടക്കുക ബുദ്ധിമുട്ടാണ് .
പ്രത്യേകിച്ചും പൂട്ടിയിട്ടിരിക്കുമ്പോൾ.
തോടിനരികത്ത് വെച്ചാണ് ...
"കറുത്ത" വെളുത്തകുഞ്ഞപ്പാപ്പനെ കണ്ടത് .
എങ്ങടാ എന്റെ കുഞ്ഞേ
മോനെ പാടം കാണിക്കാൻ വന്നതാ .
ഞാനേ ,
വാഴകൾക്ക് വെള്ളം തേവുകാരുന്നു
മുപ്പത്തിയാറ് വാഴകൾ .
മുപ്പതെണ്ണത്തിനു പത്തുകുടം വീതം കോരി
ഇനി വയ്യ .
നാളെ സർക്കാരാശൂത്രീൽ
തിമിരമോപ്പറേഷനാ .
പത്തൂസം കഴിഞ്ഞേ വരൂ
അതാ പത്തു കുടം .
കുടം വാങ്ങി ഞാനും കാർത്തിക്കും
വെള്ളം കോരിത്തുടങ്ങി .
ഷൂസൂരി പാടത്തിട്ടു .
തോട് പറഞ്ഞു
ങ്ങള് പുതുശാ
എമ്മാതിരി കോരലാ ഇഷ്ടാ
ഒരു മയോമില്ലാണ്ട് ..
ഞങ്ങള് കോരിത്തീർന്നപ്പോൾ
വെളുത്ത കുഞ്ഞപ്പാപ്പനില്ല .
അവസാന വാഴയായ കദളി പറഞ്ഞു
ഓര് പോയി .
ഷൂസ് കഴുത്തിൽ തൂക്കി ഞങ്ങള് നടന്നു .
നടന്നു നടന്നു സന്ധ്യയായി
പാടത്തിനോരത്ത് ഒരു കുളം
വാ കാലു കഴുകാം .
അയ്യോ ഇത് കുളമല്ല
വെളുത്ത കുഞ്ഞപ്പാപ്പന്റെ കണ്ണ് ...
കണ്ണ് പാട കൊണ്ട് മൂടിയിരിക്കുന്നു
കണ്ണിലൂടെ നീരൊലിക്കുന്നു
വാഴക്കൂമ്പിന്റെ പോള തുറന്ന്
ഞങ്ങള് തേനിറ്റിച്ചു .
കിളുന്തു വാഴയിലയിലെ
വെള്ളമിറ്റിച്ചു.
പടിഞ്ഞാറൻ കാറ്റിന്റെ തോർത്തു നനച്ച്
പതിയെ വീശി .
കണ്ണ് പതിയെയടഞ്ഞു .
പിന്നെ കനത്ത മഴയായിരുന്നു
ഒരു ചെറിയ കണ്ണൻ വാഴയും
ഞാലിപ്പൂവനും മഴയത്ത് പതിയെ നടന്നു .
കഴുത്തിൽ കൂമ്പുകൾ മുളച്ച
വാഴകൾ അപ്പാപ്പന്റെ കണ്ണിലേക്ക്
തേനിറ്റിച്ചു .
അപ്പാപ്പന്റെ വാഴകൾക്ക്
വെള്ളം തേകുന്ന മഴകൾ
കൂമ്പുകളിലേക്ക് തേൻ നിറച്ചുകൊണ്ടിരുന്നു .
----------------------------------------------

1 comment:

  1. വാഴക്കൂമ്പിന്റെ പോള തുറന്ന്
    ഞങ്ങള് തേനിറ്റിച്ചു .
    വെള്ളം തേകുന്ന മഴകൾ
    കൂമ്പുകളിലേക്ക് തേൻ നിറച്ചുകൊണ്ടിരുന്നു മഴ കണ്ണ് കൃഷി സുന്ദരം

    ReplyDelete