Thursday, March 26, 2015

വാതിലുമേറ്റി നടക്കുന്ന ഒരാള്‍ / സച്ചിദാനന്ദന്‍


ഒരാള്‍ ഒരു വാതിലുമേറ്റി
നഗരത്തെരുവിലൂടെ നടക്കുന്നു,
ആ വാതിലിന് ഒരു വീടന്വേഷിച്ചുകൊണ്ട്.

അയാളൊരിക്കല്‍ സ്വപ്നം കണ്ടിരുന്നു,
ആ വാതിലിലൂടെ തന്‍റെ സ്ത്രീയും
കുട്ടികളും സുഹൃത്തുക്കളും കടന്നുവരുന്നത്‌.
എന്നാലിപ്പോള്‍ അയാള്‍ കാണുന്നു ,
പണിയാനാകാതെപോയ ആ വീടിന്‍റെ
ഈ വാതിലിലൂടെ ലോകം മുഴുവന്‍
കടന്നുപോകുന്നത്; മനുഷ്യര്‍, വാഹനങ്ങള്‍,
വൃക്ഷങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍, എല്ലാം.
വാതിലിന്‍റെ സ്വപ്നമോ
അതു ഭൂമിയിലൊതുങ്ങുന്നില്ല;
അതിന് സ്വര്‍ഗത്തിന്‍റെ വാതിലാകണം.
തന്നിലൂടെ മേഘങ്ങളും മഴവില്ലുകളും
ഗന്ധര്‍വന്മാരും അപ്സരസ്സുകളും
പുണ്യാത്മാക്കളും കടന്നുപോകുന്നതു സങ്കല്‍പ്പിച്ച്
അത് സ്വര്‍ണംപോലെ തിളങ്ങുന്നു.
പക്ഷെ, അതിനെക്കാത്തു നില്‍ക്കുന്നത്
നരകത്തിന്‍റെ ഉടമസ്ഥനാണ്.
അതിപ്പോഴാഗ്രഹിക്കുന്നതിത്രമാത്രം
എനിക്കെന്‍റെ വൃക്ഷമായാല്‍ മതി
വീണ്ടും നിറയെ ഇലകളണിഞ്ഞ് കാറ്റിലുലഞ്ഞ്
തന്നെ ഏറ്റി നടക്കുന്ന ഈ അനാഥന്
അല്‍പ്പം തണല്‍ നല്‍കിയാല്‍ മാത്രം മതി
.
ഒരാള്‍ ഒരു വാതിലുമേറ്റി
നഗരത്തെരുവിലൂടെ നടക്കുന്നു
ഒരു നക്ഷത്രം അയാളെ പിന്‍ചെല്ലുന്നു.
-------------------------------------------
2003

No comments:

Post a Comment